തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. രാവിലെ 9 മണിക്കാണ് ബജറ്റ് അവതരണം തുടങ്ങുക. നേരത്തെയുള്ള സര്‍ക്കാരിന്റെ തുടര്‍ച്ചയായതിനാല്‍ ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റ് പുതുക്കിയാകും അവതരിപ്പിക്കുക.
മുൻ ബജറ്റിലെ മുന്‍ഗണനയിലും അടങ്കലിലും കോവിഡ് രണ്ടാം തരംഗത്തിന്റെ സാഹചര്യത്തില്‍ കാലികമായ മാറ്റമുണ്ടാകാം. വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും ബജറ്റിലുണ്ടാകും എന്നാണ് സൂചനകൾ.
സമ്പൂർണ അടച്ചിടലിന്റെ പശ്‌ചാത്തലത്തിൽ പുതിയ വെല്ലുവിളി നേരിടാന്‍ ആരോഗ്യ മേഖലയ്‌ക്ക് പ്രത്യേക ഊന്നല്‍ ഉണ്ടാകും. സൗജന്യ വാക്‌സിന്‍ ഉറപ്പാക്കുന്ന പ്രഖ്യാപനങ്ങൾക്ക് സാധ്യതയുണ്ട്. കോവിഡിന്റെ മൂന്നാം തരംഗം ഒക്‌ടോബറിലുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.
ഈ സാഹചര്യത്തില്‍ അടങ്കലില്‍ ഗണ്യമായ വര്‍ധന ആവശ്യമാണ്. ജീവനോപാധി നിലച്ചവര്‍ക്കായി ക്ഷേമാനുകൂല്യങ്ങളും സഹായങ്ങളും തുടരുമോയെന്നാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്. സമ്പദ്ഘടനയുടെ ഉത്തേജനത്തിനുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.
പുതിയ വരുമാന മാര്‍ഗങ്ങളൊന്നുമില്ലാത്ത സാഹചര്യത്തില്‍ നികുതി കൂട്ടുക എന്നതാണ് പൊതുവേ സ്വീകരിക്കപ്പെടാറുള്ള നിലപാട്. എന്നാല്‍ സാധാരണക്കാരുടെ വരുമാനം പൂര്‍ണമായും ഇല്ലാതാക്കിയ മഹാമാരിക്കിടെ നികുതി കൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകില്ലെന്നാണ് പുറത്തുവരുന്ന സൂചന.
ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിക്കുന്ന രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിനെ ഏറെ പ്രതീക്ഷയോടെയാണ് കേരളം കാത്തിരിക്കുന്നത്. കോവിഡ് വ്യാപനം മൂലം നികുതി വരുമാനത്തിലുണ്ടായ വലിയ ഇടിവ് മറികടക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുകയെന്ന വെല്ലുവിളി ധനമന്ത്രി ബജറ്റിൽ മറികടക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
Most Read: ഇന്ധനവില വർധനയിൽ മിണ്ടാട്ടമില്ല; അമിതാഭ് ബച്ചൻ ഉൾപ്പടെയുള്ള താരങ്ങൾക്ക് കത്തയച്ച് കോൺഗ്രസ്