ലഖ്‌നൗ: ഹത്രസിൽ കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയുടെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാനുള്ള യാത്രക്കിടെ ഉത്തർപ്രദേശ് സർക്കാർ അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനുമായി സംസാരിക്കാൻ അഭിഭാഷകന് അവസരം ലഭിച്ചു. അറസ്‌റ്റിലായി ഒന്നര മാസത്തിന് ശേഷമാണ് അഭിഭാഷകന് സിദ്ദീഖുമായി സംസാരിക്കാൻ സാധിച്ചത്. 5 മിനുട്ട് നേരം മാത്രമാണ് സിദ്ദീഖുമായി സംസാരിക്കാൻ കഴിഞ്ഞതെന്ന് അഡ്വ. വിൽസ് മാത്യു പറഞ്ഞു. ചൊവ്വാഴ്‌ച വൈകിട്ട് ഫോണിലൂടെയാണ് സിദ്ദീഖുമായി സംസാരിച്ചത്. തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന് സിദ്ദീഖ് പ്രതികരിച്ചതായി അഭിഭാഷകൻ പറഞ്ഞു. മരുന്നും ഭക്ഷണവും ലഭിക്കുന്നുണ്ടെന്നും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ആണ് സിദ്ദീഖ് പറഞ്ഞതെന്ന് അഭിഭാഷകൻ പറഞ്ഞു.
ഹത്രസിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് സിദ്ദീഖ് കാപ്പനേയും ഒപ്പം അറസ്‌റ്റിലായവരേയും യുപി പോലീസ് പ്രതി ചേർത്തിരിക്കുന്നത്. ഉത്തർപ്രദേശിലെ മധുരയിൽ വെച്ച് സിദ്ദീഖ് കാപ്പനെ ഒക്‌ടോബർ അഞ്ചിനാണ് യുപി പോലീസ് കസ്‌റ്റഡിയിലെടുത്തത്. കേരള പത്രപ്രവർത്തക യൂണിയൻ ഡെൽഹി ഘടകം സെക്രട്ടറിയും ‘അഴിമുഖം’ വെബ്‌പോർട്ടൽ പ്രതിനിധിയുമാണ് ഇദ്ദേഹം.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെന്ന് പോലീസ് വ്യാഖ്യാനിക്കുന്ന അതീഖുർ റസ്‌മാൻ, മസൂദ് അഹമദ്, ആലം എന്നിവരും സിദ്ദീഖ് കാപ്പനൊപ്പം അറസ്‌റ്റിലായിരുന്നു. രാജ്യദ്രോഹം, ശത്രുത വളർത്തൽ, മതവികാരം ഇളക്കിവിടൽ, ഭീകര പ്രവർത്തനത്തിന് പണം സമാഹരിക്കൽ എന്നിവക്ക് പുറമെ ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റങ്ങളുമാണ് പോലീസ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
Kerala News: ഇഡിക്കെതിരെ ബിനീഷ് കോടിയേരി കർണാടക ഹൈക്കോടതിയിൽ ഹരജി നൽകി
സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ് ചോദ്യം ചെയ്‌ത് കെയുഡബ്‌ള്യൂജെ (കേരള പത്രപ്രവർത്തക യൂണിയൻ) നല്‍കിയ ഹരജിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. സിദ്ദീഖ് കാപ്പനെതിരായി എഫ്‌ഐആറില്‍ ഒരു കുറ്റവുമില്ലെന്നും ജയിലില്‍ അദ്ദേഹത്തെ കാണാന്‍ പോലും അനുവദിക്കുന്നില്ലെന്നും കോടതിയില്‍ കെയുഡബ്‌ള്യൂജെ വാദിച്ചു. കൂടാതെ ജയിലില്‍ കാപ്പന്റെ സുരക്ഷയില്‍ ആശങ്കയുളവാക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും ഹരജിയില്‍ വാദമുണ്ട്. യുപിയില്‍ അവകാശങ്ങളെല്ലാം ഹനിക്കപ്പെടുകയാണെന്നും അഭിഭാഷകന്‍ ആരോപിച്ചിരുന്നു. ഈ പശ്‌ചാത്തലത്തിൽ കൂടിയാണ് അഭിഭാഷകനുമായി സംസാരിക്കാൻ സിദ്ദീഖിനെ യുപി സർക്കാർ അനുവദിച്ചിരിക്കുന്നത്. വെള്ളിയാഴ്‌ച കേസ് വീണ്ടും പരിഗണിക്കും.
National News: കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്