ജനീവ: ബ്രിട്ടണില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം നിയന്ത്രണാതീതമല്ലെന്ന് അറിയിച്ച് ലോകാരോഗ്യ സംഘടന. വൈറസിന്റെ വ്യാപനത്തോത് കൂടുതലാണെങ്കിലും നിലവിലെ പ്രതിരോധ മാര്‍ഗങ്ങള്‍ വൈറസിനെ നിയന്ത്രിക്കാന്‍ പര്യാപ്‌തമാണെന്ന് ഡബ്‌ള്യുഎച്ച്ഒയുടെ അടിയന്തരവിഭാഗം മേധാവി മൈക്കല്‍ റയാന്‍ അറിയിച്ചു.
കോവിഡ് വ്യാപനത്തിന്റെ വിവിധ സന്ദര്‍ഭങ്ങളില്‍ വൈറസിന്റെ വ്യാപനനിരക്ക് ഇതിലധികമാകുന്നത് നാം കാണുകയും അത് നിയന്ത്രണ വിധേയമാക്കുകയും ചെയ്‌തതാണെന്ന് മൈക്കല്‍ റയാന്‍ പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അതേ സമയം വൈറസിനെ നിസാരമായി കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘വൈറസിനെ പൂര്‍ണമായും നിയന്ത്രിക്കാന്‍ നാമിപ്പോള്‍ ചെയ്യുന്നത് കുറച്ചു കാലത്തേക്ക് കൂടി, കുറച്ചു കൂടി ഗൗരവമായി തുടര്‍ന്നാല്‍ മതിയാകും. വൈറസിന്റെ വ്യാപനം വര്‍ധിക്കുന്ന സാഹചര്യമുണ്ടായാലും അല്‍പം കൂടി കഠിനമായി പരിശ്രമിച്ചാല്‍ നമുക്കതിനെ തുരത്താനാവും,’ മൈക്ക് റയാന്‍ വ്യക്‌തമാക്കി.
അതേസമയം പുതിയ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം അറിയിച്ചു.
കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് മുപ്പതോളം രാജ്യങ്ങളാണ് ഇപ്പോള്‍ അതിര്‍ത്തികള്‍ അടച്ച് സുരക്ഷ ഉറപ്പാക്കിയിരിക്കുന്നത്.
നേരത്തെ ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് നിലവില്‍ കോവിഡിന് കാരണമാകുന്ന വൈറസിനേക്കാള്‍ 70 ശതമാനത്തിലേറെ വ്യാപന നിരക്കാണ് ഇപ്പോള്‍ കണ്ടെത്തിയ വൈറസിൽ ഉള്ളതെന്നും ആയതിനാല്‍ നിയന്ത്രണാതീതമായ സാഹചര്യമാണുള്ളതെന്നും പ്രസ്‌താവിച്ചിരുന്നു. ഈ പശ്‌ചാത്തലത്തില്‍ ഡബ്‌ള്യുഎച്ച്ഒയുടെ അടിയന്തരവിഭാഗം മേധാവിയുടെ വാക്കുകള്‍ ലോക രാജ്യങ്ങള്‍ക്ക് നേരിയ ആശ്വാസം നല്‍കുന്നുണ്ട്.
National News: കൊറോണയുടെ പുതിയ രൂപം; ബ്രിട്ടണിൽ നിന്നുള്ള വിമാനങ്ങൾക്കുള്ള വിലക്ക് ഇന്ന് മുതൽ