ന്യൂഡെൽഹി: ഗാസയിലെ അൽ അഹ്‌ലി അറബ് ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ആശുപത്രിയിൽ ദാരുണമായി ആളുകൾക്ക് ജീവൻ നഷ്‌ടപ്പെട്ട സംഭവം ഞെട്ടൽ ഉണ്ടാക്കിയെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. സംഭവത്തിൽ അനുശോചനം അറിയിച്ച പ്രധാനമന്ത്രി, പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നതായും അറിയിച്ചു.
ഇരുവിഭാഗങ്ങളും തമ്മിൽ തുടരുന്ന സംഘർഷത്തിൽ സാധാരണക്കാർക്ക് ജീവഹാനി സംഭവിക്കുന്നത് ഗൗരവമേറിയതും ആശങ്കപ്പെടുത്തുന്നതുമാണെന്ന് നരേന്ദ്രമോദി പ്രതികരിച്ചു. സംഭവത്തിന് പിന്നിലുള്ളവരെ ഉത്തരവാദികൾ ആക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയാണ് ഗാസയിലെ അൽ അഹ്‌ലി അറബ് ആശുപത്രിക്ക് നേരെ ഇസ്രയേലിന്റെ ആക്രമണം ഉണ്ടായത്. വ്യോമാക്രമണത്തിൽ 500ഓളം പലസ്‌തീനികളാണ് കൊല്ലപ്പെട്ടത്.
യുദ്ധത്തിൽ വീട് നഷ്‌ടപ്പെട്ടവരും പരിക്കേറ്റവരുമായി ആയിരക്കണക്കിന് ആളുകളുടെ അഭയ കേന്ദ്രമായിരുന്നു ആശുപത്രി. ആക്രമണത്തെ ഐക്യരാഷ്‌ട്ര സംഘടനയും ലോകാരോഗ്യ സംഘടനയും അപലപിച്ചിരുന്നു. അറബ് രാജ്യങ്ങളും കടുത്ത വിമർശനവുമായി രംഗത്തെത്തി. ഇസ്രയേൽ സൈനിക നടപടി നിർത്തിവെക്കണമെന് അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ, ഇസ്‌ലാമിക് ജിഹാദികളാണ് വ്യോമാക്രമണത്തിന് പിന്നിലെന്നും റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ട് ആശുപത്രിയിൽ പതിച്ചതാകാമെന്നുമാണ് ഇസ്രയേൽ സൈനിക വക്‌താവിന്റെ പ്രതികരണം.
അതിനിടെ, യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ ഇസ്രയേലിലെത്തി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ബൈഡനെ ടെൽ അവീവ് വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ജോ ബൈഡൻ ഇസ്രയേലിന് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഇതിനിടെ, ഹമാസ് എഎസിനേക്കാൾ അപകടകാരികൾ ആണെന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഐസിന്റെ പാത പിന്തുടരുകയാണ് ഹമാസെന്നും അദ്ദേഹം ആരോപിച്ചു.
Most Read| സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ല; 3-2ന് ഹരജികൾ തള്ളി സുപ്രീം കോടതി