ന്യൂ ഡെല്‍ഹി: മോദി സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരായ പ്രക്ഷോഭങ്ങളില്‍ പുതിയ വഴിത്തിരിവ്. എന്‍ഡിഎയിലെ സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലിദള്‍ ഇടഞ്ഞതിന് പിന്നാലെ സംഘപരിവാര്‍ അനുകൂല കാര്‍ഷിക സംഘടനയായ ഭാരതീയ കിസാന്‍ സംഘവും (ബികെഎസ്) എതിര്‍പ്പുമായി രംഗത്തെത്തി. ഇതോടെ സര്‍ക്കാരും ബിജെപിയും വിഷയത്തില്‍ പ്രതിരോധത്തിലായി. കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ രാജിവെച്ചതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് വിശദീകരണവുമായി എത്തിയിരുന്നു. ബില്‍ ജനോപകാരപ്രദം ആണെന്നും തെറ്റിദ്ധാരണ കൊണ്ടാണ് പലയിടത്തും പ്രതിഷേധങ്ങള്‍ അരങ്ങേറുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബികെഎസ് ജനറല്‍ സെക്രട്ടറി ബദ്രി നാരായണ്‍ ചൗധരി ദേശീയ മാദ്ധ്യമമായ ഇന്ത്യ ടുഡേക്ക് അനുവദിച്ച അഭിമുഖത്തിലാണ് കാര്‍ഷിക ബില്ലിനെതിരെ നിലപാട് പ്രഖ്യാപിച്ചത്.
കേന്ദ്ര മന്ത്രി സഭ അംഗീകരിച്ച മൂന്ന് ഓര്‍ഡിനന്‍സുകളും കര്‍ഷകര്‍ക്ക് പല രീതിയില്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണെന്ന് അദ്ദേഹം പറയുന്നു. ചെറുകിട കര്‍ഷകര്‍ക്ക് വലിയ രീതിയില്‍ ബില്‍ ദോഷം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടികാണിക്കുന്നു. തങ്ങളുടെ സംഘടനക്ക് രാഷ്ട്രീയമില്ലെന്നും അതിനാല്‍ തന്നെ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ അവര്‍ക്കൊപ്പം നില്‍ക്കുകയെന്നതാണ് കടമയെന്നും അദ്ദേഹം വ്യക്തമാക്കി.
കാര്‍ഷിക ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്. പഞ്ചാബ്, തെലങ്കാന, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ വലിയ തോതിലുള്ള പ്രക്ഷോഭങ്ങളാണ് ബില്ലിനെതിരെ ഉയരുന്നത്.
Read Also:സെപ്റ്റംബർ 25ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍