കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ ജില്ലയിലെ പോളിംഗ് സ്‌റ്റേഷനുകളിൽ കോവിഡ് ക്രമീകരണങ്ങൾ ഒരുക്കുന്ന നടപടികൾ അന്തിമ ഘട്ടത്തിൽ. പ്രോട്ടോകോൾ കർശനമായി പാലിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പോളിംഗ് സ്‌റ്റേഷനുകൾ അണുവിമുക്‌തമാക്കി. ഓരോ ബൂത്തുകൾക്ക് മുൻപിലും വോട്ടർമാർക്ക് സാമൂഹിക അകലം പാലിച്ചുകൊണ്ട് നിൽക്കാനായി ഒരുമീറ്റർ അകലത്തിൽ പ്രത്യേകം അടയാളപ്പെടുത്തി.
പൂർണമായും ഹരിതചട്ടം പാലിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന്റെ ഭാഗമായി പരിസ്‌ഥിതി സൗഹൃദ വസ്‌തുക്കളാണ് പോളിംഗ് ബൂത്തുകളിൽ ഉപയോഗിക്കുക.
പോളിംഗ് കേന്ദ്രങ്ങളായി ഉപയോഗിക്കുന്ന പല സ്‌കൂളുകളും മാസങ്ങളായി അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ പരിസരവും വൃത്തിയാക്കുന്നുണ്ട്. പോളിംഗ് ബൂത്തുകൾക്ക് പുറത്ത് സോപ്പ്, വെള്ളം എന്നിവയും അകത്ത് സാനിറ്റൈസറും ഒരുക്കിയിട്ടുണ്ട്.
കോവിഡ് രോഗികൾക്കും, ക്വാറന്റൈനിൽ കഴിയുന്നവർക്കും വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കി. ഒരു പോളിംഗ് സ്‌റ്റേഷനിൽ നാല് പോളിംഗ് ഉദ്യോഗസ്‌ഥരും, ഒരു അറ്റൻഡറും, ഒരു പോലീസ് ഉദ്യോഗസ്‌ഥനുമാണ് ഉണ്ടാവുക.
പത്തിൽ കൂടുതൽ ബൂത്ത് ഏജന്റുമാർ ഉണ്ടാവാൻ പാടില്ല. സാമൂഹിക അകലം പാലിച്ചുകൊണ്ട് മാത്രമാണ് ഇവർക്ക് ഇരിപ്പിടം ഒരുക്കുന്നത്. സ്‌ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക ക്യൂ ഉണ്ടാവും.
Read Also: തദ്ദേശ തിരഞ്ഞെടുപ്പ്; മൂന്നാം ഘട്ടത്തിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും