മലപ്പുറം: ജൻമസിദ്ധവും വിശ്വാസത്തിൽ അധിഷ്‌ഠവുമായ മാന്യമായ ജീവിത സാഹര്യങ്ങള്‍ക്കുള്ള അവകാശങ്ങള്‍ രാജ്യത്ത് സംരക്ഷിക്കപ്പെടണമെന്ന് എപി വിഭാഗത്തിന് കീഴിലുള്ള സുന്നി യുവജന സംഘം (എസ്‌വൈഎസ്) മലപ്പുറം ഈസ്‌റ്റ് ജില്ലാ കാബിനറ്റ് ആവശ്യപ്പെട്ടു.
സാധാരണക്കാരന്റെ ജീവിതം ദുസഹമാക്കുന്ന ഇന്ധന വില വര്‍ധനയും കര്‍ഷകരുടെയടക്കം അവകാശങ്ങള്‍ക്ക് മേല്‍ കടന്ന് കയറുന്ന ഭരണകൂട രീതികളും മനുഷ്യാവകാശ ലംഘനത്തിന്റെ വഴികളിലൂടെയാണ് കടന്ന് പോവുന്നത്. ഇത് ആരോഗ്യകരമായ ഒരു ജനാധിപത്യ സംവിധാനത്തിൽ ഭൂഷണമല്ല.
ജനാധിപത്യ രാജ്യങ്ങളില്‍ അടിസ്‌ഥാനപരമായ മനുഷ്യാവകാശം സംരക്ഷിക്കുന്നത് ഭരണഘടനാപരമായ ബാധ്യതയാണ്. സ്വാതന്ത്ര്യത്തോടെയും അഭിമാനത്തോടെയും ജീവിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും ജൻമവകാശമാണ്. ‘മെച്ചപ്പെട്ട നിലയില്‍ തിരിച്ചുവരിക, മനുഷ്യാവകാശങ്ങള്‍ക്കായി നിലകൊള്ളുക’ എന്നതാണ് ഈ കോവിഡ് വര്‍ഷത്തിൽ മനുഷ്യാവകാശ ദിന സന്ദേശമായി യുഎന്‍ മുന്നോട്ട് വെക്കുന്നത്.
മനുഷ്യാവകാശത്തെ കേന്ദ്ര ബിന്ദുവാക്കി വേണം കൊവിഡാനന്തര ലോകം സൃഷ്‌ടിക്കാനെന്ന ഐക്യരാഷ്ട്രസഭയുടെ പ്രമാണത്തെ അടിസ്‌ഥാനപ്പെടുത്തി വേണം ഭരണാധികാരികള്‍ പ്രവര്‍ത്തിക്കേണ്ടത്. എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ ലഭ്യമാക്കുക വഴി മാത്രമേ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങള്‍ കൈവരിക്കാനാകൂ.
വംശീയത, വര്‍ഗീയത, തീവ്ര ദേശീയത, അസമത്വങ്ങള്‍ തുടങ്ങി കാലാവസ്‌ഥ വ്യതിയാനം വരെ അന്തസോടെ ജീവിക്കാനുള്ള മനുഷ്യന്റെ അടിസ്‌ഥാന അവകാശത്തെയാണ് കവര്‍ന്നെടുക്കുന്നത്. അതിനാല്‍ ജൻമസിദ്ധമായ അവകാശങ്ങള്‍ നഷ്‌ടപ്പെടില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഈ ദിനത്തില്‍ ചെയ്യേണ്ടത്.
തുല്യതാ നിഷേധം, തിരസ്‌കരണം, വിവേചനം എന്നിവയെ ഉയര്‍ന്ന മനുഷ്യാവകാശ സംരക്ഷണത്തിലൂടെ മറികടക്കാനാകണം. കര്‍ഷകരുടെ അടിസ്‌ഥാന ആവശ്യങ്ങള്‍ നശിപ്പിക്കുന്ന നിയമങ്ങള്‍ പിന്‍വലിച്ചും സാധാരണക്കാരന്റെ സ്വൈര്യ ജീവിതത്തിന് വിഘാതം സൃഷ്‌ടിക്കുന്ന വിലവര്‍ദ്ധനവ് നിയന്ത്രിച്ചും മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിക്കുന്ന വര്‍ഗീയത വളര്‍ത്തുന്ന പ്രവണതകള്‍ അവസാനിപ്പിച്ചും മനുഷ്യാവകാശം സംരക്ഷിക്കപ്പെടണമെന്നും എസ്‌വൈഎസ് ഈസ്‌റ്റ് ജില്ലാ കാബിനറ്റ് അഭിപ്രായപ്പെട്ടു.
ഇ കെ മുഹമ്മദ് കോയ സഖാഫി അധ്യക്ഷത വഹിച്ചു. കെപി ജമാല്‍ കരുളായി, എപി ബഷീര്‍, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, മുഈനുദ്ദീന്‍ സഖാഫി വെട്ടത്തൂര്‍, അബ്‌ദുറഹീം കരുവള്ളി ,വിപിഎം ഇസ്ഹാഖ്, സികെ ശക്കീര്‍, സിദ്ദീഖ് സഖാഫി വഴിക്കടവ്, ഉമ്മര്‍ മുസ്‌ലിയാര്‍ ചാലിയാര്‍, അബ്‌ദുറഹ്‌മാൻ കാരക്കുന്ന് എന്നിവർ പ്രസംഗിച്ചു.
Most Read: കേരളത്തിൽ പുതിയ ജനുസിൽപ്പെട്ട മലമ്പനി കണ്ടെത്തി; രോഗത്തെ പ്രതിരോധിച്ചെന്ന് ആരോഗ്യമന്ത്രി