എറണാകുളം: പെൻഷൻ മുടങ്ങിയതിനെതിരെ ഇടുക്കി അടിമാലി സ്വദേശിനി മറിയക്കുട്ടി നൽകിയ ഹരജിയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ചു ഹൈക്കോടതി. മറ്റു കാര്യങ്ങൾക്ക് പണം ചിലവാക്കാൻ സർക്കാരിന്റെ കൈയിൽ ഉണ്ടെന്നും, പാവപ്പെട്ട ജനങ്ങൾക്ക് പെൻഷൻ കൊടുക്കാൻ പണമില്ലെന്നും ഹൈക്കോടതി വിമർശിച്ചു. മറിയക്കുട്ടിക്ക് പെൻഷൻ നൽകിയേ തീരുവെന്ന് കോടതി പറഞ്ഞു. അല്ലെങ്കിൽ, മൂന്ന് മാസത്തെ മറിയക്കുട്ടിയുടെ ചിലവ് സർക്കാർ ഏറ്റെടുക്കണമെന്നും കോടതി അറിയിച്ചു.
പണം കൊടുക്കാൻ വയ്യെങ്കിൽ മരുന്നിന്റേയും ആഹാരത്തിന്റെയും ചിലവ് എങ്കിലും കൊടുക്കൂവെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ക്രിസ്‌മസിന് പെൻഷൻ ചോദിച്ചു വന്നത് നിസാരമായി കാണാനാവില്ലെന്ന് കോടതി വ്യക്‌തമാക്കി. മറിയക്കുട്ടി 78 വയസുള്ള വയോധികയാണെന്നും കോടതി സൂചിപ്പിച്ചു. വേറെ വരുമാനം ഒന്നുമില്ലെന്ന് മറിയക്കുട്ടിയുടെ അഭിഭാഷകനും കോടതിയെ അറിയിച്ചു.
1600 രൂപയല്ലേ ചോദിക്കുന്നുള്ളൂവെന്ന് കോടതി ആരാഞ്ഞു. മറിയക്കുട്ടിയുടെ പരാതി ആര് കേൾക്കുമെന്നും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. സർക്കാരിന്റെ കൈയിൽ പണം ഇല്ലെന്ന് പറയരുതെന്നും കോടതി വ്യക്‌തമാക്കി. സർക്കാർ മറ്റു ആവശ്യങ്ങൾക്ക് പണം ചിലവഴിക്കുന്നുണ്ട്. ഈ പണം കൊടുക്കേണ്ടത് അത്യാവശ്യമാണ്. കോടതിക്ക് പൗരന്റെ ഒപ്പം നിന്നേ പറ്റൂ. 1600 രൂപ സർക്കാരിന് ഒന്നുമല്ലായിരിക്കാം. എന്നാൽ, മറിയക്കുട്ടിക്ക് അതൊരു വലിയ തുകയാണെന്നും കോടതി പറഞ്ഞു.
സർക്കാർ എന്തെങ്കിലും പരിപാടി വേണ്ടായെന്ന് വെക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. സർക്കാർ മുൻഗണന നിശ്‌ചയിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, കേന്ദ്ര വിഹിതം കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇതോടെ, ഹരജി പരിഗണിക്കുന്നത് നാളേക്ക് മാറ്റി. സർക്കാർ വ്യക്‌തമായ മറുപടി നൽകണം. കേന്ദ്ര സർക്കാർ അഭിഭാഷകരും ഹാജരാകണം. ക്രിസ്‌മസ് സീസണാണെന്ന് ഓർക്കണമെന്നും സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി.
സർക്കാരിന്റെ സാമൂഹിക ക്ഷേമപെൻഷൻ മുടങ്ങുന്നതിൽ പ്രതിഷേധിച്ചു ‘ഭിക്ഷ തെണ്ടൽ’ സമരം നടത്തിയ ഇടുക്കി അടിമാലി സ്വദേശിനി മറിയക്കുട്ടി അഞ്ചു മാസത്തെ വിധവാ പെൻഷൻ കുടിശിക ലഭിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹരജിയിലാണ് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.
Most Read| അനധികൃത സ്വത്ത് സമ്പാദനം; മന്ത്രി കെ പൊൻമുടിക്കും ഭാര്യക്കും മൂന്ന് വർഷം തടവും പിഴയും