തിരുവനന്തപുരം: സംസ്‌ഥാനത്തെ രോഗവ്യാപന തോത് കുറയ്‌ക്കാൻ ഒരുക്കങ്ങൾ തുടങ്ങി ആരോഗ്യവകുപ്പ്. കോവിഡ് നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച് തീരുമാനമെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും.
മൂന്നാം തരംഗം ഓണത്തിന് ശേഷം ഉണ്ടായേക്കുമെന്നാണ് ആരോഗ്യ വിദഗ്‌ധരുടെ മുന്നറിയിപ്പ്. തൃശൂർ, മലപ്പുറം, കാസർഗോഡ്, വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) വളരെ കൂടുതലാണ്. ഇവിടങ്ങളിൽ രോഗവ്യാപന നിയന്ത്രണത്തിന് അടിയന്തര നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചു.
പരിശോധന പരമാവധി കൂട്ടണം, സമ്പർക്ക പട്ടിക തയ്യാറാക്കൽ കൂടുതൽ കാര്യക്ഷമമാക്കണം, വീടുകളിൽ ക്വാറന്റെയ്‌ൻ സൗകര്യമില്ലാത്തവരെ ഡിസിസികളിലേക്ക് മാറ്റണം, അനുബന്ധ രോഗമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റണം തുടങ്ങിയ നിർദ്ദേശങ്ങളും മന്ത്രി നൽകി.
രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട് ചെയ്യപ്പെടുന്ന സംസ്‌ഥാനമാണ് കേരളം. ടിപിആറും ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയാണ്. വാക്‌സിനേഷനിലൂടെ ജനസംഖ്യയിൽ 40 ശതമാനം പേരെങ്കിലും പ്രതിരോധശേഷി കൈവരിച്ചാൽ വെല്ലുവിളി നേരിടാനാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ഇന്ന് അവലോകന യോഗം വിളിച്ചിരിക്കുന്നത്.
Also Read: കൊടകര കുഴൽപ്പണക്കേസ്; കെ സുരേന്ദ്രന് അന്വേഷണ സംഘം വീണ്ടും നോട്ടീസയക്കും