തിരുവനന്തപുരം: ദേശീയ പാതയുടെ പണി പൂർത്തിയാകുന്നതിന് മുൻപ് തന്നെ കഴക്കൂട്ടം-കാരോട് ബൈപ്പാസിലെ തിരുവല്ലത്ത് ടോൾ പിരിവിന് ശ്രമം നടക്കുന്നതിനെതിരെ പ്രതിഷേധവുമായി സംസ്‌ഥാന ബിജെപി നേതൃത്വം. ടോൾ പിരിവിനെതിരെ ബിജെപി ധർണ്ണ നടത്തിയിരുന്നു.
കേന്ദ്രത്തിന്റെ പ്രഖ്യാപിത നിലപാടുകൾക്ക് വിരുദ്ധമായിട്ടാണ് ടോൾ പിരിവ് ആരംഭിച്ചത്. ദേശീയ പാതയുടെ പണി പൂർത്തിയായിട്ടില്ല. പണി പൂർത്തിയാകുന്നതിന് മുൻപ് ടോൾ പിരിക്കുന്ന കീഴ്‌വഴക്കം ഇല്ല. ഈ സാഹചര്യത്തെ സംബന്ധിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ഉൾപ്പെടെയുള്ള കേന്ദ്ര നേതാക്കൾക്ക് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രേഖാമൂലം പരാതി നൽകിയിരുന്നു. എന്നാൽ, ദേശീയ പാത അതോറിറ്റിയെ കേരളത്തിലുള്ള ചില ഉദ്യോഗസ്‌ഥർ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ബിജെപി നേതാവ് എസ് സുരേഷ് പറഞ്ഞത്.
ഇവിടെ ഇനിയും പണി പൂർത്തിയാകാനുണ്ട്. ടോൾ കൊടുത്ത് പോകുന്ന വാഹനങ്ങൾക്ക് അങ്ങേ അറ്റം വരെ റോഡിൽ കൂടി പോകാൻ സാധിക്കില്ല. ചില ഉദ്യോഗസ്‌ഥൻമാരുടെ അനാവശ്യമായിട്ടുള്ള ഇടപെടലും താൽപര്യങ്ങളുമാണ് ദേശീയ പാതാ അതോറിറ്റിയെ കൊണ്ട് ഇത്തരത്തിൽ ഒരു തീരുമാനം എടുപ്പിച്ചതിന് പിന്നിലുള്ളതെന്ന് ബോധ്യമായി; സുരേഷ് പറഞ്ഞു.
നേരത്തെ മുൻ എംഎൽഎയും മുതിർന്ന ബിജെപി നേതാവുമായ രാജഗോപാലും കേന്ദ്രത്തെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. വികസനം വേണം, എന്നാല്‍ വികസനം ഉണ്ടാക്കുന്ന വിഷമങ്ങള്‍ പരമാവധി കുറയ്‌ക്കണമെന്നുമാണ് രാജഗോപാല്‍ പറഞ്ഞത്. ജനങ്ങളെ ബുദ്ധിമുട്ടിലാക്കരുതെന്നും, പ്രദേശവാസികൾക്ക് സൗജന്യ യാത്ര ഒരുക്കണമെന്നും രാജഗോപാൽ ചൂണ്ടിക്കാട്ടിയിരുന്നു.
Read Also: കോവിഡിന് ശേഷം കുട്ടികളിൽ ‘മിസ്‌ക്’; കേരളത്തിൽ മരണം 4 ആയി