വാഷിങ്ടൻ: ഇസ്രയേൽ-പലസ്‌തീൻ യുദ്ധത്തിലെ നാല് ദിവസത്തെ വെടിനിർത്തൽ കരാറിന് പിന്നാലെ, ബന്ദികളുടെ മോചനത്തിൽ പ്രതികരിച്ചു യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ. ഇതൊരു തുടക്കമാണെന്നും താൽക്കാലിക വെടിനിർത്തൽ ഉടമ്പടി നീട്ടാൻ അവസരം ഉണ്ടെന്നും ജോ ബൈഡൻ വ്യക്‌തമാക്കി. ഇസ്രയേലിലും ഗാസയിലും സമാധാനം പുനഃസ്‌ഥാപിക്കാനുള്ള ശ്രമമാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ജോ ബൈഡൻ അറിയിച്ചു.
വെള്ളിയാഴ്‌ച ഗാസയിൽ ബന്ദികളാക്കിയ 24 പേരെ ഹമാസ് മോചിപ്പിച്ചിരുന്നു. ഇതിൽ സ്‌ത്രീകളും കുട്ടികളുമടക്കം 13 ഇസ്രയേലി പൗരൻമാരും പത്ത് തായ്‌ലൻഡ് പൗരൻമാരും ഒരു ഫിലിപ്പീൻസ് പൗരനുമാണ് ഉൾപ്പെടുന്നത്. അതേസമയം, ഇസ്രയേൽ ജയിലുകളിൽ ഉണ്ടായിരുന്ന സ്‌ത്രീകളും കുട്ടികളുമടക്കം 39 പേരെയും മോചിതരാക്കിയതായി ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, നാല് ദിവസം കഴിഞ്ഞാൽ ആക്രമണം പുനരാരംഭിക്കുമെന്നാണ് ഇരുപക്ഷത്തിന്റെയും നിലപാട്. എന്നാൽ, പ്രതിദിനം പത്ത് പേർ എന്ന കണക്കിൽ കൂടുതൽ ബന്ദികളെ മോചിപ്പിക്കുകയാണെങ്കിൽ വെടിനിർത്തൽ നീട്ടാമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചിട്ടുണ്ട്. ഒക്‌ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1200ലേറെപ്പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. തെക്കൻ ഇസ്രയേലിൽ നിന്ന് ഹമാസ് 240 പേരെയാണ് ബന്ദികളാക്കിയത്. ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15,000ത്തോളമാണ്. ഇതിൽ 6150 കുട്ടികളാണ്.
Most Read| ഡീപ് ഫേക്കുകൾ തടയിടാൻ കേന്ദ്രം; ചട്ടം ഭേദഗതിക്ക് സാമൂഹിക മാദ്ധ്യമങ്ങൾക്ക് ഒരാഴ്‌ച സാവകാശം