വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിരോധനത്തിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി ടിക് ടോക്ക്. ബൈറ്റ് ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ചൈനീസ് ആപ്പായ ടിക് ടോക്കിന് യു.എസിൽ നിലനിൽക്കണമെങ്കിൽ സെപ്തംബർ പകുതിക്കകം ഉടമസ്ഥാവകാശം അമേരിക്കൻ കമ്പനിക്കു നൽകണമെന്ന് ട്രംപ് ഉത്തരവിറക്കിയിരുന്നു. ഇത് നിയമപരമായി മറികടക്കാനുള്ള ശ്രമത്തിലാണ് ടിക് ടോക്ക്.
അമേരിക്കൻ ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങൾ ടിക് ടോക്ക് ചൈനീസ് സർക്കാരിന് കൈമാറുന്നുവെന്ന് ആശങ്കയുണ്ടെന്നാണ് യു.എസ് പറയുന്നത്. എന്നാൽ ബൈറ്റ്ഡാൻസ് ഇത് നിഷേധിച്ചു.
ട്രപ് ഭരണകൂടവുമായി കഴിഞ്ഞ ഒരുവർഷമായി ആശയവിനിമയം നടത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും വസ്തുതകളിലേക്ക് ശ്രദ്ധ ചെലുത്താൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് ടിക് ടോക്ക് പറഞ്ഞു. നിയമവ്യവസ്ഥ തകർക്കപ്പെടുന്നില്ലെന്നും തങ്ങളുടെ ഉപയോക്താക്കളോട് നീതി പുലർത്തുന്നുണ്ടെന്നും ഉറപ്പുവരുത്താൻ നിയമ സംവിധാനത്തിലൂടെ തന്നെ പ്രതിരോധിക്കുകയല്ലാതെ തങ്ങൾക്ക് മറ്റു വഴിയില്ലെന്ന് കമ്പനി വക്താവ് പറഞ്ഞു. ഈ ആഴ്‌ച തന്നെ നിയമ നടപടി ആരംഭിക്കുമെന്നാണ് സൂചന.
ഇന്ത്യ ടിക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ യു.എസിലും ആപ്പ് നിരോധിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഉടമസ്ഥാവകാശം കൈമാറുന്നതു സംബന്ധിച്ച് മൈക്രോസോഫ്റ്റുമായി ടിക് ടോക്ക് ചർച്ച നടത്തിയതായി വാർത്തകൾ ഉണ്ടായരുന്നു. ടിക് ടോക്കിന് ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള രാജ്യമാണ് അമേരിക്ക. 80 മില്ല്യൺ ഉപയോക്താക്കളാണ് ടിക് ടോക്കിന് യു.എസിലുള്ളത്.