തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒക്‌ടോബര്‍ 4 മുതല്‍ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ തുറക്കുന്ന പശ്‌ചാത്തലത്തിൽ എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് വ്യാപനം കുറഞ്ഞ് വരുന്നെങ്കിലും നമ്മള്‍ പൂര്‍ണമായി കോവിഡില്‍ നിന്നും മുക്‌തരല്ല. വളരെ പോസിറ്റീവായി എല്ലാവരും കലാലയങ്ങളിലേക്ക് പോകുമ്പോള്‍ കോവിഡ് പോരാട്ടത്തില്‍ പഠിച്ച പാഠങ്ങള്‍ ആരും മറക്കരുത്. കുറച്ച് കാലം കൂടി ജാഗ്രത തുടരേണ്ടതാണെന്നും മന്ത്രി വ്യക്‌തമാക്കി.
ശ്രദ്ധിക്കേണ്ടത് എന്തെല്ലാം
- എല്ലാ വിദ്യാർഥികളും അധ്യാപകരും മറ്റ് ജീവനക്കാരും മാസ്‌ക് ധരിച്ച് മാത്രം വീട്ടില്‍ നിന്നിറങ്ങുക. കോവിഡ് ഡെല്‍റ്റ വകഭേദം നിലനില്‍ക്കുന്നതിനാല്‍ ഡബിള്‍ മാസ്‌ക് അല്ലെങ്കില്‍ എന്‍ 95 മാസ്‌കാണ് ഏറെ ഫലപ്രദം. വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കുക.
- യാത്രകളിലും കാമ്പസുകളിലും മാസ്‌ക് താഴ്‌ത്തി സംസാരിക്കരുത്. ആരെങ്കിലും മാസ്‌ക് താഴ്‌ത്തുന്നെങ്കില്‍ മാസ്‌ക് വച്ച് സംസാരിക്കാന്‍ അഭ്യർഥിക്കുക.
- എല്ലാവരും ശാരീരിക അകലം പാലിക്കേണ്ടതാണ്. കൂട്ടംകൂടി നില്‍ക്കരുത്.
- കൈകള്‍ കൊണ്ട് മൂക്ക്, വായ, കണ്ണ് എന്നിവിടങ്ങളില്‍ സ്‌പര്‍ശിക്കരുത്.
- അടച്ചിട്ട സ്‌ഥലങ്ങള്‍ പെട്ടെന്ന് രോഗവ്യാപനത്തിന് കാരണമാകും എന്നതിനാൽ ജനാലകളും വാതിലുകളും തുറന്നിടേണ്ടതാണ്.
- യാതൊരു കാരണവശാലും പേന, പെന്‍സില്‍, പുസ്‌തകങ്ങൾ, മറ്റു വസ്‌തുക്കള്‍, കുടിവെള്ളം, ഭക്ഷണ പദാർഥങ്ങൾ എന്നിവ പരസ്‌പരം കൈമാറാന്‍ പാടില്ല.
- ഇടയ്‌ക്കിടെ സോപ്പും വെളളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കണം.
- പനി, ചുമ, ശ്വാസതടസം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളതോ സമ്പര്‍ക്കത്തിലുള്ളതോ ആയ വിദ്യാർഥികൾ, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ ഒരു കാരണവശാലും കോളേജില്‍ പോകരുത്.
- കോവിഡ് സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ ക്വാറന്റെയ്‌ൻ മാര്‍ഗനിർദ്ദേശങ്ങള്‍ പാലിക്കണം.
- ഏറ്റവുമധികം രോഗവ്യാപന സാധ്യതയുള്ളത് ഭക്ഷണം കഴിക്കുമ്പോഴാണ്. ഒന്നിച്ചിരുന്ന് കഴിക്കുന്നതിന് പകരം 2 മീറ്റര്‍ അകലം പാലിച്ച് കുറച്ച് വിദ്യാർഥികൾ വീതം കഴിക്കണം. ഭക്ഷണം കഴിക്കുന്ന സമയത്ത് സംസാരിക്കാന്‍ പാടില്ല.
- കൈകഴുകുന്ന സ്‌ഥലത്തും കൂട്ടം കൂടാന്‍ പാടില്ല. ഇവിടേയും രോഗവ്യാപനത്തിന് സാധ്യതയുണ്ട്.
- ഉപയോഗശേഷം മാസ്‌കുകള്‍, കയ്യുറകൾ, ഭക്ഷണ പദാർഥങ്ങൾ, മറ്റ് വസ്‌തുക്കൾ എന്നിവ അലക്ഷ്യമായി വലിച്ചെറിയാന്‍ പാടില്ല.
- ടോയ്‌ലറ്റുകളില്‍ പോയതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക.
- ആഹാരം കഴിച്ച ശേഷം പുതിയ മാസ്‌ക് ഉപയോഗിക്കുന്നതാണ് നല്ലത്.
- വീട്ടിലെത്തിയ ഉടന്‍ മാസ്‌കും വസ്‌ത്രങ്ങളും അലക്ഷ്യമായിടാതെ സോപ്പുപയോഗിച്ച് കഴുകി, കുളിച്ച് വൃത്തിയായതിന് ശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക.
- അധ്യാപകര്‍ക്കോ, വിദ്യാർഥികൾക്കോ, രക്ഷിതാക്കള്‍ക്കോ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്.
Also Read: മദ്യവിൽപന ശാലയിൽ കത്തിക്കുത്ത്; മൂന്ന് ജീവനക്കാർക്ക് പരിക്ക്