തിരുവനന്തപുരം: ശബരിമലയിൽ പ്രതിദിന തീർഥാടകരുടെ എണ്ണം വർധിപ്പിക്കണം എന്നാവശ്യപ്പെട്ട് തിരുവിതാകൂർ ദേവസ്വം ബോർഡ് സംസ്‌ഥാന സർക്കാരിന് കത്ത് സമർപ്പിച്ചു. മണ്ഡലകാലത്ത് 1,000 ഭക്‌തരെ പ്രവേശിപ്പിക്കാമെന്നാണ് തീരുമാനമെങ്കിലും അത്രയും ആളുകൾ എത്തുന്നില്ല. ബുക്ക് ചെയ്‌ത പലരും ദർശനത്തിന് എത്തുന്നില്ല. എന്നാൽ ഇതര സംസ്‌ഥാനങ്ങളിൽ നിന്നും ധാരാളം പേരാണ് അനുമതി തേടി ബോർഡിനെ സമീപിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രതിദിന തീർഥാടകരുടെ എണ്ണം വർധിപ്പിക്കണമെന്ന് ദേവസ്വം ബോർഡ് സർക്കാരിനോട് ആവശ്യപ്പെടുന്നത്.
അതേസമയം, സാമൂഹിക അകലം പാലിച്ചുകൊണ്ട് ശബരിമലയിൽ 10,000 പേർക്ക് ദർശനം നൽകാൻ സാധിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് എൻ വാസു പറഞ്ഞു. ശബരിമലയിൽ ഇപ്പോൾ ഭക്‌തജന സാന്നിധ്യം ഉള്ളതായി പോലും തോന്നുന്നില്ല. പമ്പാ സ്‌നാനം ഒഴിവാക്കിയതും നെയ്യഭിഷേകത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതും ആചാരലംഘനം ആണെന്നാണ് പ്രചാരണം. എന്നാൽ ഈ നിയന്ത്രണങ്ങളിൽ മാറ്റം കൊണ്ടുവരില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
സാധാരണ മണ്ഡലകാലത്ത് ശബരിമലയിൽ പ്രതിദിന വരുമാനം കോടികൾ കടക്കുമ്പോൾ ഇത്തവണ 10 ലക്ഷം വരെയാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തീർഥാടകരുടെ എണ്ണം വർധിപ്പിക്കാതെ ഈ സാഹചര്യം മാറില്ലെന്നും അതിനാലാണ് സർക്കാരിന് കത്ത് നൽകിയതെന്നും എൻ വാസു കൂട്ടിച്ചേർത്തു.
Read also: വിവാദ ഭേദഗതി; നടപടിയെടുക്കരുതെന്ന് ഡിജിപി; പരാതി ലഭിച്ചാൽ ഉപദേശം തേടണമെന്ന് നിർദ്ദേശം