പമ്പ: ശബരിമല സന്നിധാനത്തേക്ക് ട്രാക്‌ടറിൽ ആളുകളെ എത്തിക്കുന്നത് തടഞ്ഞ് ഹൈക്കോടതി. ഉദ്യോഗസ്‌ഥർ, ഭക്‌തർ എന്നിവരെ ട്രാക്‌ടറിൽ എത്തിക്കുന്നതിനെതിരെയാണ് വിധി. കോടതി സ്വമേധയാ എടുത്ത കേസിൽ ഭക്‌തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി. അതേസമയം, ശബരിമല ഇടത്താവളങ്ങളിൽ ഒരുക്കങ്ങൾ ഇഴയുകയാണ്.
ഇതര സംസ്‌ഥാന ഭക്‌തർ കൂടുതലായി എത്തുന്ന പന്തളത്ത് ഇത്തവണ പാർക്കിംഗും വെല്ലുവിളിയാകും. ദേവസ്വം ബോർഡ് അന്നദാനം നടത്തുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. റാന്നിയിൽ പത്ത് വർഷം മുൻപ് തുടങ്ങിയ തീർഥാടന വിശ്രമ കേന്ദ്രം അനിശ്‌ചിതത്വത്തിലാണ്.
ബസ് ഉൾപ്പെടെ നിർത്തിയിട്ടിരുന്ന കുളനട പഞ്ചായത്തിന്റെ പാർക്കിംഗ് സ്‌ഥലം ഡിറ്റിപിസി മതിൽ കെട്ടിതിരിച്ചതോടെ എംസി റോഡിൽ തന്നെ വാഹനം ഒതുക്കേണ്ടി വരും. അന്നദാനമണ്ഡപം താൽക്കാലിക വൈദ്യുതി കണക്ഷനോടെ തുറന്നെങ്കിലും സാനിറ്റൈസേഷൻ പണികൾ പൂർത്തിയാകാനുണ്ട്. റാന്നിയിൽ 2013ൽ ആരംഭിച്ച ബസ് സ്‌റ്റാൻഡ് കം പിൽഗ്രിം സെന്റർ കാടുകയറി കിടക്കുന്നു.
എരുമേലി വഴി കാൽനടയായി പോകുന്ന ഭക്‌തർക്ക് ഉപകാരപ്പെടേണ്ട കേന്ദ്രമാണ് കരാറുകാരനുമായുള്ള തർക്കത്തിലും നിയമക്കുരുക്കിലും മുടങ്ങികിടക്കുന്നത്. വടശേരിക്കരയിലും പത്തനംതിട്ട നഗരത്തിലുമുള്ള ഇടത്താവളങ്ങളിൽ സജ്‌ജീകരണങ്ങൾ പുരോഗമിക്കുന്നുണ്ട്. പമ്പയിലും സന്നിധാനത്തും വിരിവെക്കാൻ കഴിയാത്തതിനാലും ഹോട്ടലുകൾ ലേലത്തിൽ പോകാത്തതിനാലും ഇത്തവണ ഭക്‌തർ ഏറെയും ആശ്രയിക്കുക ഇടത്താവളങ്ങളെയാകും.
Read Also: ശക്‌തമായ മഴ; മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു