ഇസ്താംബൂൾ: ഹഗിയ സോഫിയക്ക് പിന്നാലെ തുർക്കിയിലെ മറ്റൊരു ചരിത്രസ്മാരകം കൂടി പള്ളിയാക്കാനൊരുങ്ങി പ്രസിഡന്റ് എർദോഗാൻ. ചരിത്രങ്ങൾ പേറുന്ന ഇസ്താംബൂളിലെ ബൈസാന്റൈൻ ഓർത്തഡോക്സ് പള്ളിയും പിൽക്കാലത്ത് മ്യൂസിയമായി മാറിയ ചോറ-കാരിയെ ചർച്ചാണ് മുസ്ലിം പള്ളിയാക്കി മാറ്റാൻ തീരുമാനമെടുത്തത്. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം പുറത്തുവന്നത്.
വിശുദ്ധ സേവ്യറിന്റെ പേരിൽ മദ്ധ്യ കാലഘട്ടത്തിൽ സ്ഥാപിക്കപ്പെട്ട ക്രിസ്ത്യൻ ഓർത്തഡോക്സ് പള്ളിയായിരുന്നു ഇത്. കോൺസ്റ്റാന്റിനോപ്പിളിന്റെ പുരാതനമായ മതിലുകൾക്ക് അടുത്തായാണ് ചർച്ച് സ്ഥിതി ചെയ്തിരുന്നത്. 14-ാം നൂറ്റാണ്ടിനെ വരച്ചു കാട്ടുന്ന നിർമ്മിതികളടെയും ബൈബിൾ ലിഖിതങ്ങളുടെയും കേന്ദ്രമാണിവിടം. 1453ൽ ഓട്ടോമൻ സാമ്രാജ്യം കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയതിന് ശേഷം ക്രിസ്തീയ ദേവാലയം എന്ന പരിവേഷം ഇല്ലാതായി. പിന്നീട് കഴിഞ്ഞ നൂറ്റാണ്ടിൽ ഏകദേശം 70 വർഷങ്ങൾക്ക് മുൻപാണ് ഹഗിയ സോഫിയക്ക് സമാനമായി ചോറ-കാരിയെ ചർച്ചിനെയും ചരിത്ര മ്യൂസിയമാക്കി മാറ്റിയത്. ആ സ്മാരകത്തെയാണ് ഇപ്പോൾ എർദോഗാൻ ഭരണകൂടം മുസ്ലിം പള്ളിയാക്കി മാറ്റാനുള്ള തീരുമാനമെടുത്തത്.
ഹഗിയ സോഫിയ മുസ്ലിം പള്ളിയാക്കി മാറ്റാനുള്ള തീരുമാനത്തിനെതിരെ ലോകവ്യാപകമായി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. 7 പതിറ്റാണ്ടുകൾക്ക് മുൻപ് സെക്കുലർ ഗവണ്മെന്റ് പൊതുമ്യൂസിയങ്ങളാക്കിയ നിർമ്മിതകളാണ് ഹഗിയ സോഫിയയും ചോറ-കാരിയെ ചർച്ചും. തീവ്ര ഇസ്ലാമിക വാദിയായ എർദോഗാൻ ഭരണകൂടം അധികാരമേറ്റശേഷം രാജ്യം മുഴുവൻ ഇത്തരം നടപടികൾ കൈക്കൊണ്ടുവരികയായിരുന്നു.