വാഷിംഗ്‌ടൺ: നൂറുകണക്കിന് ട്രംപ് അനുയായികൾ വാഷിംഗ്‌ടൺ ഡിസിയിലെ യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിലേക്ക് അതിക്രമിച്ച് കയറി രണ്ട് ദിവസത്തിന് ശേഷം, ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ട് സ്‌ഥിരമായി റദ്ദാക്കി ട്വിറ്റർ. കൂടുതൽ ആക്രമണത്തിന് പ്രേരിപ്പിക്കുന്ന പോസ്‌റ്റുകൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.
അടുത്ത കാലത്തായി ട്രംപിന്റെ അക്കൗണ്ടിൽ നിന്നു വന്ന ട്വീറ്റുകൾ പരിശോധിച്ചതിന് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കടന്നതെന്ന് ട്വിറ്റർ ട്വീറ്റിൽ വ്യക്‌തമാക്കി. നേരത്തേ 12 മണിക്കൂർ നേരത്തേക്ക് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് താൽക്കാലികമായി മരവിപ്പിച്ചിരുന്നു.
After close review of recent Tweets from the @realDonaldTrump account and the context around them we have permanently suspended the account due to the risk of further incitement of violence.https://t.co/CBpE1I6j8Y
— Twitter Safety (@TwitterSafety) January 8, 2021
അതേസമയം, ജനുവരി 20ന് നടക്കുന്ന നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡന്റെ സത്യപ്രതിജ്‌ഞാച്ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ട്രംപ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. ”ചോദിക്കുന്ന എല്ലാവരോടുമായി പറയുകയാണ്, ജനുവരി 20നുള്ള ചടങ്ങിന് ഞാൻ പോകില്ല”, എന്നായിരുന്നു ട്രംപിന്റെ അവസാനട്വീറ്റ്. ഇതിന് പിന്നാലെയാണ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ നിരോധിച്ചത്.
കഴിഞ്ഞ ദിവസം ട്രംപിന്റെ ഫേസ്ബുക്, ഇൻസ്‌റ്റഗ്രാം അക്കൗണ്ടുകൾക്ക് ഏർപ്പെടുത്തിയ വിലക്കും നീട്ടിയിരുന്നു. പ്രസിഡന്‍ഷ്യല്‍ പദവി കൈമാറ്റം പൂര്‍ത്തിയാകുന്നത് വരെയാണ് വിലക്ക്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ അക്രമാസക്‌തമായ കലാപത്തിന് പ്രേരിപ്പിക്കാൻ ട്രംപ് ഞങ്ങളുടെ വേദി ഉപയോഗിച്ചതിനാലാണ് ബുധനാഴ്‌ച പ്രഖ്യാപിച്ച 24 മണിക്കൂർ വിലക്ക് നീട്ടിയതെന്ന് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചിരുന്നു.
Kerala News: രാജു എബ്രഹാം എംഎൽഎയുടെ അവകാശ ലംഘന നോട്ടീസ്: മറുപടി അർഹിക്കുന്ന വിഷയമല്ല; കസ്‌റ്റംസ്