തൃശൂർ: എടിഎമ്മുകളിൽ നിന്ന് 2000 രൂപ നോട്ടുകൾ പിൻവലിച്ചു തുടങ്ങി. ഈ നോട്ടുകളുടെ എണ്ണം ക്രമേണ കുറച്ചു കൊണ്ടുവരാനുള്ള ആർബിഐ നയത്തിെന്റ ഭാഗമായാണിത്. ചുരുക്കം ചില ബാങ്കുകളുടെ എടിഎമ്മുകളിൽ മാത്രമേ ഇപ്പോൾ 2000 രൂപ നോട്ടുകൾ ലഭിക്കുന്നുള്ളൂ. പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ എണ്ണം ഓരോ സാമ്പത്തിക വർഷവും കുറച്ചുകൊണ്ടു വരികയാണെന്ന് ആർബിഐ വാർഷിക റിപ്പോർട്ടിൽ പറയുന്നു.
2018 മാർച്ചിലെ ആർബിഐ കണക്കുപ്രകാരം 2000 രൂപയുടെ 33,632 ലക്ഷം നോട്ടുകളാണ് പ്രചാരത്തിൽ ഉണ്ടായിരുന്നത്. 2019 മാർച്ചിൽ ഇത് 32,910 ലക്ഷമായും 2020 മാർച്ചിൽ 27,398 ലക്ഷമായും കുറഞ്ഞതായി റിപ്പോർട് വ്യക്‌തമാക്കുന്നു. അതേസമയം 500 രൂപ നോട്ടുകളുടെ വിനിമയം കുത്തനെ ഉയരുകയാണ്.
2018-19ൽ 500 രൂപ കറൻസികൾ ആകെ നോട്ടുകളുടെ വിനിമയത്തിെന്റ 51 ശതമാനമായിരുന്നത് 2019-20ൽ 60.8 ശതമാനമായും 2021ഓടെ 70 ശതമാനത്തോളമെത്തും എന്നാണ് കണക്കുകൂട്ടൽ. നിലവിൽ 2000 രൂപയുടെ പുതിയ നോട്ടുകൾ ക്യാഷ് ചെസ്‌റ്റുകളിൽ എത്തുന്നില്ല. എടിഎമ്മുകളിൽ 2000 രൂപ നോട്ടുകൾക്ക് പകരം കൂടുതൽ 500, 200, 100 രൂപ നോട്ടുകൾ ഉൾപ്പെടുത്താനാവും വിധം മിക്ക ബാങ്കുകളും എടിഎമ്മുകളിൽ കാസറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്.
Read Also: സ്വർണക്കടത്ത്; ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയിൽ