അബുദാബി: രാജ്യത്ത് അമുസ്‌ലിം വ്യക്‌തിനിയമത്തിന് അംഗീകാരം നൽകി യുഎഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ. അമുസ്‌ലിങ്ങളുടെ വ്യക്‌തിപരമായ തർക്കങ്ങൾ നിയന്ത്രിക്കുന്നതിന് പുതിയ നിയമം ഊന്നൽ നൽകും. പ്രതിഭയും തൊഴിൽ നിപുണതയുമുള്ള മറ്റ് രാജ്യക്കാർക്ക് യുഎഇ ഏറ്റവും മികച്ച ലക്ഷ്യസ്‌ഥാനമായി മാറാൻ ഇത് സഹായകമാകുമെന്നാണ് വിലയിരുത്തൽ.
വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, പിന്തുടർച്ചാവകാശം തുടങ്ങി 20 വകുപ്പുകൾ ഉൾപ്പെടുന്നതാണ് നിയമം. അമുസ്‌ലിം കുടുംബ ജീവിതവുമായി ബന്ധപ്പെട്ട ഏറ്റവും ചെറിയ കാര്യങ്ങളുടെ വിശദാംശങ്ങൾപോലും കൈകാര്യം ചെയ്യുന്നതായിരിക്കും നിയമമെന്ന് അബുദാബി നിയമവകുപ്പ് അണ്ടർസെക്രട്ടറി യൂസഫ് സായിദ് അൽ അബ്രി പറഞ്ഞു.
മുസ്‌ലിമിതര കുടുംബ കാര്യങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പുതിയനിയമം അന്താരാഷ്‍ട്ര രീതികൾക്ക് അനുസൃതമായാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. അമുസ്‌ലിം കുടുംബകാര്യങ്ങൾക്കായി പ്രത്യേകകോടതി സ്‌ഥാപിക്കും. വിദേശികൾക്ക് നിയമ നടപടിക്രമങ്ങൾ മനസിലാക്കുന്നതിനും നീതിന്യായ സുതാര്യത മെച്ചപ്പെടുത്തുന്നതിനുമായി പുതിയ കോടതിയുടെ എല്ലാപ്രവർത്തനങ്ങളും അറബിയിലും ഇംഗ്ളീഷിലും ഉണ്ടായിരിക്കും.
പ്രസിഡണ്ടിന്റെ നിർദ്ദേശത്തിൽ അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ മേൽനോട്ടത്തിലാണ് നിയമനിർമാണം നടന്നത്.
Most Read: സേവനമാണ് പുതിയ കാലത്തെ സംഘടനാ പ്രവര്‍ത്തനം; നരേന്ദ്ര മോദി