ദുബൈ: ഇസ്രയേലിനു ഏർപ്പെടുത്തിയിരുന്ന ബഹിഷ്‌കരണം ഔദ്യോഗികമായി പിൻവലിച്ച് യുഎഇ. യു.എ.ഇ – ഫലസ്തീൻ സമാധാന കരാറിന്റെ ഭാഗമായാണ് വിലക്ക് നീക്കിയിരിക്കുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ് യാൻ ആണ് ഇസ്രയേലിനുള്ള വിലക്ക് നീക്കി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ വാം അറിയിച്ചു.
ഇതോടെ, യുഎഇയിലെ വ്യക്തികൾക്കും കമ്പനികൾക്കും ഇസ്രയേലിലെ സ്ഥാപനങ്ങളുമായി കരാറുകൾ ഒപ്പിടാൻ സാധിക്കും. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള വ്യാപാര ബന്ധവും ഇതോടെ പുനഃസ്ഥാപിക്കും. ഇസ്രയേലി കമ്പനികളുടെ ഉൽപ്പന്നങ്ങൾ യു.എ.ഇയിൽ കൊണ്ടുവരാനും കൈവശം വെക്കാനും കൈമാറാനും സാധിക്കും.
ഇസ്രയേലുമായുള്ള നയതന്ത്ര, വാണിജ്യ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെയും, സംയുക്ത സഹകരണം ആരംഭിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ ഉത്തരവെന്ന് അറബ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഓഗസ്റ്റ് 13ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിലാണ് ഇസ്രായേലുമായി യുഎഇ സാധാരണ നയതന്ത്ര ബന്ധം സ്ഥാപിക്കാൻ ധാരണയായത്. ഫലസ്തീൻ സ്വതന്ത്ര പരമാധികാര രാജ്യമായി അംഗീകരിക്കാതെ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കരുതെന്ന് ഗൾഫ് രാജ്യങ്ങൾ തീരുമാനിച്ചിരുന്നു. ഇത് ലംഘിച്ച് ഇസ്രയേലുമായി ബന്ധം സ്ഥാപിച്ച ആദ്യ ഗൾഫ് രാജ്യമാണ് യുഎഇ.