ന്യൂഡെല്‍ഹി: ഉദയ്‌പൂര്‍ കൊലപാതകത്തെ ന്യായീകരിക്കുന്ന പോസ്‌റ്റുകള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയം. രാജ്യത്തെ സമാധാനവും ഐക്യവും വീണ്ടെടുക്കാന്‍ വേണ്ടിയാണ് നടപടിയെന്ന് മന്ത്രാലയം വ്യക്‌തമാക്കിയതായി ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട് ചെയ്യുന്നു.
കൊലപതകത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഒപ്പം കൊലപാതകത്തെ സാധൂകരിക്കുന്ന പോസ്‌റ്റുകളും പ്രചരിക്കുന്നുണ്ടെന്നും ഇവ പിന്‍വലിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് മന്ത്രാലയം വിവിധ സമൂഹ മാദ്ധ്യമങ്ങൾക്ക് നോട്ടീസ് അയച്ചത്.
‘സമൂഹ മാദ്ധ്യമങ്ങള്‍ മുന്നോട്ടുവെക്കുന്ന സുരക്ഷ, വിശ്വാസ്യത എന്നിവയുടെ ഭാഗമായി, ഉദയ്‌പൂര്‍ കൊലപാതകത്തെ സാധൂകരിക്കുന്ന എല്ലാ ഉള്ളടക്കവും (മെസേജ്, ഓഡിയോ, വീഡിയോ, ഫോട്ടോ) ഉടനടി നീക്കം ചെയ്യാന്‍ മന്ത്രാലയം ആവശ്യപ്പെടുന്നു. കൊലപാതകത്തെ പ്രോൽസാഹിപ്പിക്കുകയോ മഹത്വവല്‍ക്കരിക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്ന ഉള്ളടക്കങ്ങള്‍ രാജ്യത്തിന്റെ ക്രമസമാധാനത്തെ ബാധിക്കുന്നുണ്ട്. സമാധാനവും ഐക്യവും പുനഃസ്‌ഥാപിക്കുന്നതിനായി ഇത്തരം ഉള്ളടക്കങ്ങള്‍ വേഗം നീക്കം ചെയ്യാന്‍ ശ്രമിക്കണം,” സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് നല്‍കിയ നോട്ടീസില്‍ മന്ത്രാലയം വ്യക്‌തമാക്കി.
പ്രവാചക നിന്ദ നടത്തിയ ബിജെപി മുന്‍ വക്‌താവ് നുപുര്‍ ശര്‍മയെ അനുകൂലിച്ച്
സോഷ്യല്‍ മീഡിയ പോസ്‌റ്റിട്ടതിന്റെ പേരിലാണ് യുവാവിനെ രണ്ട് പേരടങ്ങുന്ന സംഘം തലയറുത്ത് കൊലപ്പെടുത്തിയത്. ഉദയ്‌പൂരിലെ മാല്‍ദാസ് എന്ന സ്‌ഥലത്ത് തയ്യല്‍ക്കട നടത്തിവരുന്ന കനയ്യ ലാല്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് സമുദായങ്ങളില്‍ നിന്നുള്ള പ്രകോപനപരമായ സോഷ്യല്‍ മീഡിയ പോസ്‌റ്റുകളുടെ പരമ്പരയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
Most Read: മാദ്ധ്യമ പ്രവർത്തകയെ അധിക്ഷേപിച്ചു; പിസി ജോർജിനെതിരെ കേസെടുക്കണമെന്ന് കെയുഡബ്ള്യുജെ