തിരുവനന്തപുരം: സംസ്‌ഥാനത്ത് യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് രമേശ് ചെന്നിത്തല. കേരളത്തിലെ വോട്ടർമാരിൽ കണ്ട ആവേശം യുഡിഎഫ് അധികാരത്തിലെത്തും എന്നതിന്റെ സൂചനയാണ്. എന്നാൽ ഇടതുമുന്നണി ഇനിയും അട്ടിമറിക്ക് ശ്രമിക്കുമെന്നും യുഡിഎഫ് പ്രവര്‍ത്തകര്‍ വരും ദിവസങ്ങളിൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് വര്‍ഷം കൊണ്ടു കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കിയ ഇടതുമുന്നണി സര്‍ക്കാരിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി വിധി എഴുതി. പ്രതിപക്ഷം ഒന്നൊന്നായി പുറത്തു കൊണ്ടുവന്ന അഴിമതികള്‍ ഇടതുപക്ഷത്തിന്റെ തനിനിറം ജനങ്ങള്‍ക്ക് കാട്ടിക്കൊടുത്തു. അന്താരാഷ്‌ട്ര പിആര്‍ എജന്‍സികളുടെ സഹായത്തോടെ പ്രചാരണ കോലാഹലങ്ങളൊന്നും ഇടതു മുന്നണിക്ക് രക്ഷയായില്ല.
പരാജയ ഭീതി പൂണ്ട ഇടതു മുന്നണി സംസ്‌ഥാനത്ത് പലേ ഭാഗത്തും യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടു. നിരവധി യുഡിഎഫ് പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. ഇടതു മുന്നണി എന്തു പ്രകോപനം സൃഷ്‌ടിച്ചാലും യുഡിഎഫ് പ്രവര്‍ത്തകര്‍ സംയമനം വിടരുത്. വ്യാപകമായി കള്ളവോട്ട് ചെയ്യുന്നതിന് വോട്ടർ പട്ടികയിൽ സിപിഎമ്മും ഇടതു മുന്നണിയും നടത്തിയ കൃത്രിമം യുഡിഎഫ് പിടികൂടുകയും വോട്ടെടുപ്പ് ദിനത്തില്‍ ജാഗ്രത പാലിച്ചതിനാലും കള്ളവോട്ട് തടയാൻ കഴിഞ്ഞു.
തളിപ്പറമ്പ് ഉള്‍പ്പടെ പല സ്‌ഥലത്തും കള്ളവോട്ട് നടന്നതായി പരാതിയുണ്ട്. മറ്റു മണ്ഡലങ്ങളില്‍ കള്ളവോട്ട് നടന്നിട്ടുണ്ടോ എന്ന് സൂക്ഷ്‌മമായ പരിശോധന വരും ദിവസങ്ങളില്‍ യുഡിഎഫ് നടത്തും. തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് ചെയ്‌ത എല്ലാ വിഭാഗം ജനങ്ങള്‍ക്കും രമേശ് ചെന്നിത്തല നന്ദി രേഖപ്പെടുത്തി.
Read Also: വിധിയെഴുത്ത് അവസാനിച്ചു; സംസ്‌ഥാനത്ത് 73 ശതമാനം കടന്ന് പോളിംഗ്