ന്യൂഡെൽഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കര്‍ഷക സമരം രാജ്യതലസ്‌ഥാനത്ത് കത്തിപ്പടർന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ ബജറ്റ് സമ്മേളനം സംഘര്‍ഷ ഭരിതമാകും. ബജറ്റ് സമ്മേളനത്തിൽ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗമടക്കം ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.
കര്‍ഷക സമരത്തിനോടുള്ള കേന്ദ്ര സമീപനം മുൻനിർത്തി രാഷ്‌ട്രപതിയുടെ നയ പ്രഖ്യാപനം 16 പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌ക്കരിക്കുമെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്‌തമാക്കിയിരുന്നു. മാത്രവുമല്ല കർഷക വിരുദ്ധ കാർഷിക ബില്ലുകൾ നിയമമാക്കി ഒപ്പ് വച്ച നടപടിയിൽ പ്രതിഷേധിച്ച് രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ പ്രസംഗം ബഹിഷ്‌കരിക്കും എന്ന നിലപാട് ആം ആദ്‌മി പാർട്ടി നേതാക്കളും നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഇത് കൂടാതെ ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജിയും പാര്‍ലമെന്റില്‍ ആവശ്യപ്പെട്ട് പ്രതിഷേധം ഉയര്‍ത്താനാണ് പ്രതിപക്ഷ തീരുമാനം.
ഫെബ്രുവരി ഒന്നിനാണ് 2021 വര്‍ഷത്തെ ബജറ്റ് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുക. രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചക്ക് ശേഷം നിയമങ്ങളെക്കുറിച്ചുള്ള സര്‍ക്കാര്‍ നിലപാട് പ്രധാനമന്ത്രി വ്യക്‌തമാക്കും. ചെങ്കോട്ടയിലെ അക്രമം സഭ അപലപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ബിജെപി സഭയില്‍ അവതരിപ്പിക്കും എന്നാണ് വിവരം. രണ്ടുമാസത്തിലധികം നീണ്ടു നില്‍ക്കുന്ന ബജറ്റ് സമ്മേളനത്തിനാണ് ഫലത്തില്‍ ഇന്ന് തുടക്കമാവുന്നത്.
Read also: രാഷ്‌ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കാൻ ഉള്ള പ്രതിപക്ഷ തീരുമാനത്തിന് എതിരെ പ്രൾഹാദ് ജോഷി