ന്യൂ ഡെല്‍ഹി : അണ്‍ലോക്ക് 5 ന്റെ ഭാഗമായി ഈ മാസം 15 മുതല്‍ രാജ്യത്ത് സ്‌കൂളുകള്‍ തുറക്കാമെന്ന് നിര്‍ദേശം. സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കുന്നതില്‍ കേന്ദ്രം മാര്‍ഗനിര്‍ദേശം പുറത്ത് വിട്ടു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കണം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കേണ്ടത്.
സ്‌കൂളുകള്‍ തുറന്നാലും ആദ്യ രണ്ടോ മൂന്നോ ആഴ്‌ച കുട്ടികളുടെ യാതൊരു വിധത്തിലുള്ള മൂല്യ നിര്‍ണയവും നടത്തരുതെന്ന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്. വിദ്യാർത്ഥികള്‍ സ്‌കൂളുകളില്‍ എത്തുന്നതിന് മുന്‍പ് തന്നെ ശുചിത്വം ഉറപ്പാക്കിയിരിക്കണം. ഇതിനായി സ്‌കൂളുകളില്‍ പ്രത്യേക കർമസേനകള്‍ ഉണ്ടായിരിക്കണം. സ്‌കൂള്‍ കാമ്പസ് എപ്പോഴും അണുവിമുക്‌തമാക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണം. ഒപ്പം തന്നെ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും, സ്‌കൂളുകളില്‍ എത്തുമ്പോഴും തിരികെ പോകുമ്പോഴും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണമെന്ന് നിര്‍ദേശത്തില്‍ പറയുന്നുണ്ട്.
ഏത് സമയത്തും സ്‌കൂളുകളിൽ ഡോക്‌ടറുടെയും നഴ്‌സിന്റെയും സേവനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഹാജര്‍ കര്‍ശനമാക്കരുത്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അസുഖ അവധി ആവശ്യമുണ്ടെങ്കില്‍ അനുവദിക്കണം. സ്‌കൂളുകളില്‍ പ്രവേശിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷിതാക്കളുടെ സമ്മതപത്രം നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഓണ്‍ലൈന്‍ ക്ളാസുകളില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെ തന്നെ ക്ളാസുകള്‍ ഉറപ്പ് വരുത്തണം. ഓണ്‍ലൈന്‍ ക്‌ളാസില്‍ തുടരണോ സ്‌കൂളില്‍ വരണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണ അവകാശം നല്‍കണമെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ വ്യക്‌തമാക്കുന്നുണ്ട്.
Read also : ഇന്ത്യൻ എംബസി ഉദ്യോഗസ്‌ഥന് മാതാ അമൃതാനന്ദമയി സേവാ സമിതിയുടെ യാത്രയയപ്പ്