ന്യൂഡെല്‍ഹി: റിപ്പബ്ളിക് ദിനത്തിലെ ട്രാക്‌ടര്‍ റാലിയുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്‌ത സംഭവത്തിൽ മാദ്ധ്യമപ്രവര്‍ത്തകനും ദി വയറിന്റെ സ്‌ഥാപക എഡിറ്ററുമായ സിദ്ധാര്‍ത്ഥ് വരദരാജനെതിരെ കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്.
ട്രാക്‌ടര്‍ റാലിക്കിടെ പോലീസുമായി ഉണ്ടായ സംഘര്‍ഷത്തില്‍ കര്‍ഷകന്‍ മരിച്ചതുമായി ബന്ധപ്പെട്ട് ദ വയറില്‍ പ്രസിദ്ധീകരിച്ച ലേഖനം സിദ്ധാര്‍ത്ഥ് വരദരാജന്‍ ട്വീറ്റ് ചെയ്‌തിരുന്നു. പൊലീസ് അക്രമത്തിൽ കൊല്ലപ്പെട്ട കര്‍ഷകൻ ട്രാക്‌ടര്‍ മറിഞ്ഞാണ് മരിച്ചതെന്ന പൊലീസ് വാദത്തെ തള്ളി കുടുംബം നൽകിയ പ്രതികരണം ഉൾപ്പടെയുള്ള റിപ്പോർട്ടാണ് ദി വയര്‍ പ്രസിദ്ധീകരിച്ചത്.
റിപ്പോർട് ട്വീറ്റ് ചെയ്‌തത് പ്രകോപനപരമാണെന്നും പൊതുജന വികാരത്തെ വ്രണപ്പെടുത്തി അക്രമമുണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ആരോപിച്ചാണ് യുപി പൊലീസ് കേസെടുത്തിരിക്കുന്നത്.
കര്‍ഷകന്റെ മരണവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയിയില്‍ പോസ്‌റ്റുകൾ പങ്കുവെച്ച എംപി ശശി തരൂര്‍, മാദ്ധ്യമപ്രവര്‍ത്തകരായ വിനോദ് കെ ജോസ്, രജ്ദീപ് സര്‍ദേശായി തുടങ്ങി എട്ടുപേര്‍ക്കെതിരെയും യുപി പൊലീസ് രാജ്യദ്രോഹകുറ്റമടക്കം ആരോപിച്ച് നേരത്തെ കേസെടുത്തിരുന്നു.
അതേസമയം സിംഗു അതിർത്തിയിൽ കർഷക പ്രക്ഷോഭം റിപ്പോർട് ചെയ്യാനെത്തിയ രണ്ട് മാദ്ധ്യമ പ്രവർത്തകരെ ഡെൽഹി പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കാരവൻ മാഗസിൻ ലേഖകനും ഫ്രീലാൻസ് മാദ്ധ്യമ പ്രവർത്തകനുമായ മൻദീപ് പുനിയ, ഓൺലൈൻ ന്യൂ ഇന്ത്യയിലെ ധർമേന്ദർ സിങ് എന്നിവരെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തിരിക്കുന്നത് എന്നാണ് വിവരം.
Read also: സംഘര്‍ഷവുമായി ബന്ധപ്പെട്ട എഫ്‌ഐആറുകൾ പിന്‍വലിക്കണം; ചർച്ചക്ക് ഉപാധി വച്ച് കർഷകർ