ലഖ്‌നൗ: ഉത്തർപ്രദേശിന്റെ ഭാവി കർഷകരുടെ കൈകളിൽ ആണെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്. കര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ മാത്രമായിരിക്കും ജനങ്ങള്‍ യുപിയിൽ പിന്തുണക്കുകയെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ കര്‍ഷകര്‍ ദുരിതത്തിലാണ് മുന്നോട്ട് പോകുന്നത്. വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നവരെ ഉത്തര്‍പ്രദേശ് തഴയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ഉത്തര്‍പ്രദേശ് നേരിടുന്ന പ്രധാന പ്രശ്‌നം തൊഴിലില്ലായ്‌മയും മധ്യവര്‍ഗത്തിന്റെയും കര്‍ഷകരുടെയും പ്രശ്‌നങ്ങളും തന്നെയാണ്. എന്നാല്‍ പാകിസ്‌ഥാൻ, ജിന്ന തുടങ്ങിയതാണ് ഇവിടുത്തെ പ്രധാന പാര്‍ട്ടിയുടെ വിഷയം. പക്ഷെ ഇതൊന്നും വിലപ്പോവാന്‍ വഴിയില്ല,”- രാകേഷ് ടിക്കായത്ത് പറയുന്നു.
സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പാകിസ്‌ഥാൻ അനുകൂലിയാണെന്നും ജിന്നയെ ആരാധിക്കുന്നവൻ ആണെന്നുമുള്ള ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുള്ള മറുപടിയെന്നോണമാണ് ടിക്കായത്ത് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ബിജെപിക്കെതിരെയോ മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കെതിരെയോ പ്രചാരണം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
“ഞാനൊരു രാഷ്‌ട്രീയക്കാരനല്ല. ഞാന്‍ എല്ലാ പാര്‍ട്ടികളില്‍ നിന്നും വിട്ടു നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മാത്രമാണ് ഞാന്‍ ഉന്നയിക്കുന്നത്. ഇനിയും കര്‍ഷകരുടെ പ്രശ്‌നം തന്നെയായിരിക്കും ഞാന്‍ ഉന്നയിക്കുക,”- ടിക്കായത്ത് പറഞ്ഞു.
ഫെബ്രുവരി 10നാണ് യുപിയില്‍ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നുമാണ്. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.
തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്‌ഥാനങ്ങളില്‍ നാലിലും ബിജെപിയാണ് ഭരണത്തില്‍. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ബിജെപി ഭരണത്തിലുള്ളത്. പഞ്ചാബില്‍ കോണ്‍ഗ്രസാണ് ഭരണകക്ഷി.
Most Read: 85 സ്‌പൂണുകൾ ശരീരത്തിൽ ബാലൻസ് ചെയ്‌ത് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി 50കാരൻ