മുംബൈ: ജഡ്‌ജിമാരും അഭിഭാഷകരും അടക്കമുള്ളവർക്ക് മുൻഗണനാ അടിസ്‌ഥാനത്തിൽ കോവിഡ് വാക്‌സിൻ നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി മഹാരാഷ്‌ട്ര ഹൈക്കോടതി തള്ളി. മുൻഗണന അവകാശപ്പെട്ട് വാക്‌സിൻ നേടാൻ ശ്രമിക്കുന്നത് സ്വാർഥതയാണെന്ന് കോടതി പറഞ്ഞു.
മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു കൂട്ടം അഭിഭാഷകരാണ് പൊതുതാൽപര്യ ഹരജി നൽകിയത്. ജഡ്‌ജിമാർ, അഭിഭാഷകർ, ജീവനക്കാർ എന്നിവരടക്കം നിയമ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ കോവിഡ് മുന്നണി പ്രവർത്തകരായി കണക്കാക്കണമെന്നും അവർക്ക് മുൻഗണനാ അടിസ്‌ഥാനത്തിൽ വാക്‌സിൻ നൽകണമെന്നുമാണ് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നത്.
കോവിഡ് മഹാമാരിയുടെ കാലത്ത് ഹൈക്കോടതി പ്രവർത്തിച്ചിരുന്നെന്നും എല്ലാ അഭിഭാഷകരും ജഡ്‌ജിമാരും മറ്റു ജീവനക്കാരും കോവിഡിനെ പരിഗണിക്കാതെ ജോലി ചെയ്‌തെന്നും ഹരജിയിൽ പറഞ്ഞിരുന്നു. എന്നാൽ മുന്നണി പ്രവർത്തകരായ മറ്റു നിരവധി പേർ ഈ കാലയളവിൽ ജോലി ചെയ്‌തിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. ശുചീകരണ തൊഴിലാളികൾ, നിരവധി സ്വകാര്യ സംഘടനകളിലെ ജീവനക്കാർ തുടങ്ങിയവർ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നതായും കോടതി ഓർമിപ്പിച്ചു.
സ്വകാര്യ സ്‌ഥാപനങ്ങളിലെ ജീവനക്കാർക്കും ഡബ്ബാവാലകൾക്കും മറ്റും വേണ്ടി പൊതുതാൽപര്യ ഹർജി എന്തുകൊണ്ട് സമർപ്പിക്കപ്പെടുന്നില്ലെന്ന് കോടതി ചോദിച്ചു. അവർ മുന്നണി പോരാളികളായിരുന്നില്ലേ. ജുഡീഷ്യറിക്ക് സ്വാർഥത കാട്ടാൻ കഴിയില്ല. നിങ്ങൾ ടൈറ്റാനിക് സിനിമയിലെ കാപ്റ്റനെ ഓർമിക്കുന്നില്ലേ, എല്ലാവരും രക്ഷപ്പെടും വരെ സ്വയരക്ഷ നോക്കാൻ അദ്ദേഹം ശ്രമിച്ചില്ല, കോടതി പറഞ്ഞു.
Read Also: ഇഡിക്കെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടി സർക്കാർ