ന്യൂഡെൽഹി: ചട്ടലംഘനം നടത്തിയതിന് അദാനി ഗ്രൂപ്പിന്റെ ചില കമ്പനികളിൽ സെബിയും (സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ), റവന്യൂ ഇന്റലിജൻസും അന്വേഷണം നടത്തുന്നതായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി. എപ്പോഴാണ് ഈ അന്വേഷണം ആരംഭിച്ചതെന്ന് വ്യക്‌തമല്ല.
അദാനി ഗ്രൂപ്പിന്റെ ചില സ്‌ഥാപനങ്ങളെന്ന് പറഞ്ഞെങ്കിലും ഏതൊക്കെയാണ് അവയെന്ന് മന്ത്രി വ്യക്‌തമാക്കിയിട്ടുമില്ല. സെബിയുടെ റെഗുലേറ്ററി ചട്ടങ്ങൾ പാലിക്കാത്തതിന്റെ പേരിലാണ് അന്വേഷണം നടക്കുന്നതെന്നാണ് സൂചന. അദാനി ഗ്രൂപ്പിന്റെ ആറ് കമ്പനികൾ ഇന്ത്യയിലെ അംഗീകൃത സ്‌റ്റോക്ക് എക്‌സ്ചേഞ്ചുകളിൽ ലിസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
എന്നാൽ കമ്പനി നേരത്തെ പലപ്പോഴും സെബിയുമായി സഹകരിച്ചിട്ടുണ്ടെന്നും, വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ ആശയവിനിമയമോ അറിയിപ്പുകളോ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദാനി ഗ്രൂപ്പിന്റെ വക്‌താവ് അറിയിച്ചു. അതേസമയം തിങ്കളാഴ്‌ച അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനികളുടെ ഓഹരി മൂല്യം നാല് ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്.
Read Also: ഡോ. ബിജുവിന്റെ ‘ഓറഞ്ച് മരങ്ങളുടെ വീട്’ സിൻസിനാറ്റി ഫിലിം ഫെസ്‌റ്റിവലിലേക്ക്