കുവൈത്ത് സിറ്റി: പ്രവാസികൾക്ക് പുതിയ മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. കുടിശിക വരുത്തുന്ന പ്രവാസികൾക്കാണ് പുതിയ നിർദ്ദേശം. വിസ പുതുക്കാനും സ്‌പോൺസർഷിപ്പ് മാറ്റാനും കുടിശിക തീർക്കണമെന്ന വ്യവസ്‌ഥയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം കർശനമാക്കിയിരിക്കുന്നത്. സർക്കാർ ഓഫീസുകളിലേയും വിവിധ വകുപ്പുകളിലേയും കുടിശികയുള്ള വിദേശികളുടെ വിസ ഇന്ന് മുതൽ പുതുക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കിയിട്ടുണ്ട്.
സ്‌പോൺസർഷിപ്പ് മാറ്റുന്നതിനും നിബന്ധന ബാധകമാണ്. ഇതിനൊപ്പം ആരോഗ്യ മന്ത്രാലയം വഴി ഇൻഷുറൻസ് ഫീസ് അടച്ചതിന്റെ തെളിവും ഹാജരാക്കണം. നേരത്തേ, കുടിശികയുള്ളവർക്ക് കുവൈത്തിൽ യാത്രാവിലക്ക് നടപ്പിലാക്കിയിരുന്നു. വിമാനത്താവളം ഉൾപ്പടെ കര, നാവിക, വ്യോമ പ്രവേശന കവാടങ്ങളിലെത്തുന്ന പ്രവാസികളിൽ നിന്ന് തുക ഈടാക്കാൻ പ്രത്യേക ഓഫീസും തുറന്നിരുന്നു.
ഗതാഗതം, ജലവൈദ്യുതി, നീതിന്യായം തുടങ്ങി കൂടുതൽ സർക്കാർ ഓഫീസുകൾ സംയുക്‌തമായാണ് പദ്ധതി ആവിഷ്‌കരിച്ചത്. ആക്റ്റിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹ്‌മദ് അൽ സബാഹിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. വിസ പുതുക്കാനോ സ്‌പോൺസർഷിപ്പ് മാറ്റാനോ ഉള്ളവർ സർക്കാർ സ്‌ഥാപനങ്ങളുടെ വെബ്‌സൈറ്റിലൂടെയോ ‘സഹ്ൽ ആപ്’ വഴിയോ കുടിശിക തീർക്കണമെന്നാണ് നിർദ്ദേശം.
Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!