ലഖ്‌നൗ: അഞ്ച് സംസ്‌ഥാനങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. തപാൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ യുപിയിൽ സെഞ്ചുറി കടന്നിരിക്കുകയാണ് ബിജെപി. 105 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്. പിന്നാലെ തന്നെ സമാജ്‌വാദി പാർട്ടി 60 സീറ്റുകളിൽ മുന്നേറുന്നുണ്ട്. ബിഎസ്‌പി മൂന്ന് സീറ്റിലും, കോൺഗ്രസ് രണ്ട് സ്‌ഥലത്തും ലീഡ് ചെയ്യുന്നു.
യുപിയിൽ കഴിഞ്ഞ തവണ 312 സീറ്റുകളോടെ ബിജെപി വൻ ഭൂരിപക്ഷം നേടിയാണ് ഭരണം പിടിച്ചത്. ഇത്തവണ ബിജെപിക്ക് 211- 326 സീറ്റുകളാണ് വിവിധ എക്‌സിറ്റ് പോളുകളിലായി പ്രവചിക്കുന്നത്. എസ്‌പിക്ക് പരമാവധി 165 സീറ്റുകൾ ലഭിക്കുമെന്നും പ്രവചനമുണ്ട്. 202 സീറ്റുകളാണ് ഭൂരിപക്ഷത്തിനായി വേണ്ടത്. ബിഎസ്‌പി മൂന്നാമതാകുമെന്നും കോൺഗ്രസ് ഇത്തവണയും ഒറ്റയക്കത്തിൽ ഒതുങ്ങുമെന്നും സർവേ ഫലങ്ങൾ പറയുന്നു.
2017ലെ തിരഞ്ഞെടുപ്പിൽ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിക്ക് 47 സീറ്റുകളും, മായാവതിയുടെ ബിഎസ്‌പിക്ക് 19 സീറ്റുകളും, കോൺഗ്രസിന് ഏഴ് സീറ്റുകളും ലഭിച്ചിരുന്നു. ഈ ചരിത്രം വീണ്ടും ആവർത്തിക്കുമോ എന്നാണ് രാഷ്‌ട്രീയ ലോകം ഉറ്റുനോക്കുന്നത്.
Most Read: വർക്കലയിലെ വീട്ടിൽ തീ പടർന്നത് ബൈക്കിൽ നിന്ന്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്