ന്യൂഡെൽഹി: കഴിഞ്ഞ 70 വർഷമായി പഞ്ചാബിനെ കൊള്ളയടിക്കുന്ന പരമ്പരാഗത രാഷ്‌ട്രീയ പാർട്ടികളിൽ നിന്ന് സംസ്‌ഥാനത്തെ രക്ഷിക്കാനുള്ള സുവർണാവസരമാണ് വോട്ടർമാർക്ക് ലഭിച്ചിരിക്കുന്നതെന്ന് ആം ആദ്‌മി പാർട്ടിയുടെ (എഎപി) മുഖ്യമന്ത്രി സ്‌ഥാനാർഥി ഭഗവന്ത് മൻ. വോട്ടെടുപ്പിന് ഒമ്പത് ദിവസം മാത്രം ശേഷിക്കെ, എഎപി സ്‌ഥാനാർഥികളായ ജസ്‌വീന്ദർ സിംഗ്, ബൽദേവ് സിംഗ്, കുൽദീപ് സിംഗ് ധലിവാൾ, സുഖ്‌ജീന്ദർ രാജ് സിംഗ് ലാലി മജിതിയ എന്നിവർക്ക് പിന്തുണ പ്രഖ്യാപിച്ച് ഭഗവന്ത് മൻ ഇന്ന് അമൃത്‌സറിലെ പല സ്‌ഥലങ്ങളിലും പ്രചാരണം നടത്തി.
സംസ്‌ഥാനത്തെ നശിപ്പിച്ച പരമ്പരാഗത പാർട്ടികൾക്കും അവരുടെ നേതാക്കൾക്കും വോട്ട് ചെയ്യരുതെന്ന് അദ്ദേഹം പൊതുജനങ്ങളെ അഭിസംബോധന ചെയ്യവെ അഭ്യർഥിച്ചു. തൊഴിലില്ലായ്‌മയും ശരിയായ വിദ്യാഭ്യാസ, അടിസ്‌ഥാന സൗകര്യങ്ങളുടെ അഭാവവും കാരണം പഞ്ചാബിലെ യുവാക്കൾ വിദേശത്തേക്ക് പോകാൻ നിർബന്ധിതരാവുകയാണ്. പഞ്ചാബിനെ വീണ്ടും അഭിവൃദ്ധിപ്പെടുത്താൻ കഴിയുന്ന ഒരേയൊരു പാർട്ടി എഎപിയാണെന്ന് മൻ പറഞ്ഞു. ഫെബ്രുവരി 20ന് ‘ജാരൂ’ (ചൂൽ, എഎപിയുടെ തിരഞ്ഞെടുപ്പ് ചിഹ്‌നം) ബട്ടൺ അമർത്താൻ അദ്ദേഹം ആവശ്യപ്പെട്ടു.
ലോകപ്രശസ്‌തമായിട്ടും അമൃത്‌സറിൽ ഇപ്പോഴും ആധുനിക അടിസ്‌ഥാന സൗകര്യങ്ങൾ ഇല്ലെന്ന് മൻ പറഞ്ഞു. “കോൺഗ്രസ്, അകാലിദൾ, ബിജെപി സർക്കാരുകൾ മണ്ഡലത്തിലെ സ്‌കൂളുകളും കോളേജുകളും ആശുപത്രികളും വികസിപ്പിക്കുന്നതിന് കൃത്യമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. വോട്ട് ലഭിച്ചതിന് ശേഷം രാഷ്‌ട്രീയ നേതാക്കൾ ഓരോ തവണയും അതാത് മണ്ഡലങ്ങളിൽ നിന്ന് അപ്രത്യക്ഷരായി. അതുകൊണ്ടാണ് അട്ടാരി, രാജസൻസി, അജ്‌നാല, മജിതിയ മണ്ഡലങ്ങൾ ഇപ്പോഴും വിവിധ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
എഎപി അധികാരത്തിൽ എത്തിയാൽ ലോകോത്തര നിലവാരമുള്ള സ്‌കൂളുകൾ നിർമിക്കുമെന്നും സ്‌ത്രീകൾക്ക് സൗജന്യ വൈദ്യുതിയും വെള്ളവും പ്രതിമാസ അലവൻസും നൽകുമെന്നും മൻ ജനങ്ങൾക്ക് ഉറപ്പ് നൽകി.
Most Read: പരമ്പര ഇന്ത്യയ്‌ക്ക്; മൂന്നാം ഏകദിനത്തിലും അടിപതറി വിന്‍ഡീസ്