ആലപ്പുഴ: കനത്ത മഴയെത്തുടർന്ന് വെള്ളംകയറിയ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിൽ ജലനിരപ്പ് കുറയുന്നു. നദീ തീരങ്ങളോട് ചേർന്ന വീയപുരം, തലവടി പ്രദേശങ്ങളിൽ മാത്രമാണ് നിലവിൽ വെള്ളക്കെട്ട് മാറ്റമില്ലാതെ തുടരുന്നത്. അതേസമയം മഴ മുന്നറിയിപ്പിന്റെ പശ്‌ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ ജാഗ്രത തുടരാനാണ് തീരുമാനം.
അപ്പർ കുട്ടനാടിന്റെ പടിഞ്ഞാറൻ മേഖലകളിലാണ് വെള്ളക്കെട്ട് ഇപ്പോഴുമുള്ളത്. കക്കി, പമ്പ അണക്കെട്ടുകൾ തുറന്നുവിട്ടതോടെ, അധികമായി ഒഴുകിയെത്തിയ വെള്ളം ഇവിടെ ചെറിയ തോതിൽ ജലനിരപ്പ് ഉയത്തി. എന്നാൽ തോട്ടപ്പള്ളി സ്‌പിൽവേ, തണ്ണീർമുക്കം ബണ്ട്, അന്ധകാരനഴി എന്നിവിടങ്ങളിലൂടെ പരമാവധി വെള്ളം കടലിലേക്ക് ഒഴുകി മാറുന്നുണ്ടെന്ന് ജില്ലാ ഭരണകൂടം പറഞ്ഞു.
പത്തനംതിട്ട ജില്ലയിലെ അണക്കെട്ടുകളിലെ വെള്ളം തുറന്നു വിട്ടെങ്കിലും നദികളിൽ കാര്യമായി ജലനിരപ്പ് ഉയരുന്നില്ല. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങി തുടങ്ങിയതും ആശ്വാസം നൽകുന്നുണ്ട്. എന്നാൽ നദീതീരങ്ങളിൽ അതീവ ജാഗ്രത തുടരണമെന്നാണ് നിർദ്ദേശം.
കക്കി ആനത്തേട് അണക്കെട്ടിൽ നിന്ന് ഇന്നലെ തുറന്നു വിട്ട വെള്ളം പ്രതീക്ഷിച്ച അത്ര പ്രതിസന്ധി ഉണ്ടാക്കിയില്ല. നിലവിലെ ജലനിരപ്പ് വിലയിരുത്തി കക്കി ആനത്തോട് അണക്കെട്ടിന്റെ ഷട്ടർ 60 സെന്റീ മീറ്ററിൽ നിന്ന് 90 ആക്കി ഉയർത്തി.
ഇന്ന് പുലർച്ചെ രണ്ട് ഷട്ടറുകൾ 30 സെന്റീ മീറ്റർ വീതം തുറന്ന പമ്പ അണക്കെട്ടിൽ ഉച്ചയോടെ 45 സെന്റീ മീറ്റർ ആയി ഉയർത്തി. പമ്പയിൽ പരമാവധി 10 സെന്റീ മീറ്റർ വരെയാണ് ജലനിരപ്പ് ഉയരുന്നത്. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ സ്‌ഥിതിഗതികൾ വിലയിരുത്തി. അച്ചൻകോവിൽ ആറ്റിൽ നിന്നും വെള്ളം കയറിയ പന്തളം തുമ്പമൺ നരിയാപുരം കടയ്‌ക്കട് മേഖലകളിലെ വീടുകളിൽ നിന്നും റോഡിൽ നിന്നും വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും ഇതിന് സമയമെടുക്കുന്നുണ്ട്.
എൻഡിആർഎഫ് സംഘവും മൽസ്യ തൊഴിലാളികളുടെ ബോട്ടുകളും വിവിധ ഇടങ്ങളിലും വിന്യസിച്ചിട്ടുണ്ട്. മണിമല ആറിന്റെ തീരത്ത് മല്ലപ്പള്ളി അടക്കമുള്ള മേഖലകളിലും വെള്ളം പൂർണമായും ഇറങ്ങി. തിരുവല്ലയിലെയും അപ്പർ കുട്ടനാട്ടിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്.
Most Read: കോൺഗ്രസിന് അസ്‌ഥിത്വം നഷ്‌ടപ്പെട്ടു; നശിച്ച് നാമാവശേഷം ആകുന്നത് ഖേദകരമെന്ന് മുഖ്യമന്ത്രി