കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജൂലായ് ഒന്നു വരെ നീട്ടി. അന്തർ സംസ്‌ഥാന റോഡ്-ജലഗതാഗത- ട്രെയിൻ സർവീസുകൾ തൽക്കാലം ഉണ്ടായിരിക്കില്ല. ഒപ്പം, രാത്രി 9നും പുലർച്ചെ 5നും ഇടയിലുള്ള സഞ്ചാരത്തിന് ഇപ്പോൾ ഉള്ള വിലക്ക് തുടരും.
അതേസമയം, നിയന്ത്രണങ്ങൾ നീട്ടിയതിനൊപ്പം ചില ഇളവുകളും മമതാ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്‌ഥാനത്തെ ബാങ്കുകൾക്ക് രാവിലെ 10 മുതൽ 2 വരെ പ്രവർത്തിക്കാം. ജൂൺ 16 മുതൽ സർക്കാർ ഓഫിസുകൾക്ക് 25 ശതമാനം ഉദ്യോഗസ്‌ഥരുമായി പ്രവർത്തിക്കാം.
സ്വകാര്യ, കോർപ്പറേറ്റ് ഓഫിസുകൾക്കും 25 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി നൽകി. രാവിലെ 10 മുതൽ വൈകുന്നേരം 4 വരെയാണ് ഇവയ്‌ക്ക് പ്രവർത്തനാനുമതി ഉള്ളത്. ഈ ഓഫിസുകളിലെ ജീവനക്കാർക്ക് ഇ-പാസ് നിർബന്ധമാണ്.
എല്ലാ ദിവസവും രാവിലെ 6നും 9നും ഇടയിൽ പൊതു പാർക്കുകൾ തുറക്കാം. എന്നാൽ, വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമേ പാർക്കുകളിൽ പ്രവേശിക്കാൻ അനുവാദമുണ്ടാകൂ. കൂടാതെ രാവിലെ 7നും 11നും ഇടയിൽ ബസാറുകളും മാർക്കറ്റുകളും തുറന്നു പ്രവർത്തിക്കും.
ഇതുവരെ രണ്ട് കോടി ആളുകൾക്ക് വാക്‌സിൻ നൽകാൻ കഴിഞ്ഞതായി മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ പശ്‌ചിമ ബംഗാളിൽ ‘ഒരു രാജ്യം ഒരു റേഷൻ’ പദ്ധതി നടപ്പാക്കുമെന്നും അവർ പറഞ്ഞു. ഇതിന്റെ പ്രവൃത്തി നടക്കുന്നുണ്ട്. ആധാർ പരിശോധനകളാണ് ഇപ്പോൾ നടക്കുന്നത്. മൂന്ന് മാസത്തിനുള്ളിൽ നടപടികൾ പൂർത്തീകരിക്കുമെന്നും മമത കൂട്ടിച്ചേർത്തു.
Also Read: നൊവാവാക്‌സ് കോവിഡ് വാക്‌സിന് 90 ശതമാനം ഫലപ്രാപ്‌തിയെന്ന് റിപ്പോർട്ടുകൾ