മുംബൈ: ലക്ഷദ്വീപിൽ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ നടപ്പിലാക്കുന്ന നിയമ പരിഷ്‌കാരങ്ങളിൽ രൂക്ഷ വിമർശനവുമായി ശിവസേന. ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ നടപടികൾ സാമുദായിക സ്‌പർദ ഉദ്ദേശിച്ചുള്ളതാണെന്ന് ശിവസേനാ എംപി സഞ്‌ജയ് റാവത്ത് കുറ്റപ്പെടുത്തി. ഇത്തരം നീക്കങ്ങൾ അസ്‌ഥിരതയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷദ്വീപിൽ ബീഫ് നിരോധിക്കാൻ വ്യഗ്രത കാണിക്കുന്ന കേന്ദ്ര സർക്കാർ എന്തുകൊണ്ടാണ് ബിജെപി ഭരിക്കുന്ന ഗോവയിലും വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിലും ബീഫ് നിരോധിക്കാത്തതെന്ന് റാവത്ത് ചോദിച്ചു. ജനങ്ങളുടെ വികാരം കണക്കിലെടുക്കാതെയുള്ള ഏകപക്ഷീയമായ പരിഷ്‌കാരങ്ങൾ അസ്വസ്‌ഥതകൾക്ക് വഴിവെക്കും. രാജ്യത്ത് വർഗീയ ചേരിതിരിവിന് കാരണമാകും. പ്രദേശവാസികളെ വിശ്വാസത്തിലെടുക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസം മേഖലയായ ഗോവയിൽ ബീഫ് നിരോധിക്കാതിരിക്കുകയും ലക്ഷദ്വീപിൽ നിരോധനം ഏർപ്പെടുത്തുകയും ചെയ്യുമ്പോഴാണ് സംശയങ്ങൾ ഉയരുന്നത്. വികസന പ്രവർത്തനങ്ങൾക്ക് ആരും തടസം നിൽക്കുന്നില്ല. എന്നാൽ ഏകപക്ഷീയ തീരുമാനങ്ങൾക്ക് രാജ്യം മുഴുവൻ വില നൽകേണ്ടി വരും. വികസനത്തിന്റെ പേരിൽ മറ്റ് അജണ്ടകൾ നടപ്പാക്കുന്ന രീതിയെ ആണ് പ്രദേശവാസികൾ എതിർക്കുന്നത് എന്നും റാവത്ത് പറയുന്നു.
ലക്ഷദ്വീപിലെ നിയമ പരിഷ്‌കാരങ്ങൾക്ക് എതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം വിമർശനം ഉന്നയിക്കുമ്പോഴാണ് ബിജെപിയുടെ മുൻ സഖ്യകക്ഷിയായ ശിവസേനയുടെ നേതാവും എതിർപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. നേരത്തെ ശിവസേനാ മുഖപത്രമായ സാംനയിലും ലക്ഷദ്വീപ് വിഷയത്തിൽ വിമർശനം ഉന്നയിച്ച് എഡിറ്റോറിയൽ വന്നിരുന്നു.
Most Read: പ്രവാസികളുടെ വാക്‌സിനേഷൻ; പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്രത്തിന് ഡെൽഹി ഹൈക്കോടതിയുടെ നിർദ്ദേശം