തിരുവനന്തപുരം: 75ആം സ്വാതന്ത്ര്യ ദിനമെന്ന അവസരം പരമാവധിലാഭം ഉണ്ടാക്കാനുള്ള സമയമായി കണ്ട്, കൂൾഡ്രിംഗ്‌സ് സ്ട്രോകളെ സ്‌റ്റിക്കുകളാക്കി, അരികുകൾ കീറിപ്പറിഞ്ഞ, അശോകചക്രം പൂർത്തീകരിക്കാത്ത, ദേശീയ പതാക നിർമാണ അളവുകളിൽ പാലിക്കേണ്ട അടിസ്‌ഥാന മര്യാദപോലും പാലിക്കാത്ത ‘കുടുംബശ്രീ ദേശീയപതാക‘ നിർമാണവും വിതരണവും നടത്തിയവർക്കെതിരെ കേസ് വരുമോ എന്നതാണ് രാജ്യ സ്‌നേഹികളുടെ ചോദ്യം.
ദേശീയപതാകയെ അങ്ങേയറ്റം അപമാനിച്ചാണ് കുടുംബശ്രീ പതാകകൾ നിർമിച്ചിരിക്കുന്നത്. എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തുന്നതിനായി സ്‌കൂൾ കുട്ടികൾക്കും, തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങൾക്ക് കീഴിലുള്ള സ്‌ഥാപനങ്ങൾക്കും ദേശീയ പതാക വിതരണം ചെയ്യുന്നതിന് കുടുംബശ്രീയെയാണ് സർക്കാർ ചുമതലപ്പെടുത്തിയിരുന്നത്.
ഇവർ വിതരണത്തിനായി നിർമിച്ചു വിതരണം ചെയ്‌ത പതാകകൾ പുറത്തു കാണിക്കാൻ കഴിയാത്ത രീതിയിലുള്ളതാണ്. 5 രൂപ പോലും നിർമാണ വില കാണാൻ കഴിയ്യാത്ത ഈ പതാകയുടെ കുറഞ്ഞ വില 20 രൂപയായാണ് തീരുമാനിച്ചത്. 20, 25, 30, 40 എന്നിങ്ങനെയാണ് വിവിധ വലിപ്പത്തിലുള്ള പതാകകളുടെ വില.
ഇതിൽ 20, 25 രൂപക്ക് വിൽക്കുന്ന പതാകകൾ നിർമിച്ചിരിക്കുന്നത് പോളിസ്‌റ്റർ തുണി ഉപയോഗിച്ചാണ്. ഈ പതാകകളിൽ ഘടിപ്പിച്ചിരിക്കുന്നത് കൂൾഡ്രിങ്ക്സ് സ്ട്രോകളുമാണ്. ഇത്തരത്തിലുള്ള പതാകകളിലാണ് കൂടുതൽ ഗുരുതരമായ പ്രശ്‌നങ്ങൾ കാണപ്പെട്ടത്.
സർക്കാർ നിർദ്ദേശം അനുസരിച്ച്, കുട്ടികളുടെ കയ്യിൽ നിന്നും മുൻകൂറായി തുകകൾ വാങ്ങിയിട്ടുണ്ട്! ഈ പതാകകൾ കുട്ടികൾക്ക് നൽകുന്നത് ദേശീയ പതാകയോടുള്ള അനാദരവ് വർധിക്കാൻ ഇടയാക്കുമെന്ന് അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ ചൂണ്ടികാണിക്കുന്നുണ്ട്. പതാകകൾ മാറ്റി നൽകാൻ കുടുംബശ്രീയോട് ആവശ്യപ്പെട്ടെങ്കിലും അവർ രാഷ്‌ട്രീയ-ഭരണ പിൻബല ധാർഷ്‌ട്യത്തിൽ തയ്യാറല്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
സംസ്‌ഥാനത്ത് കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള 4000ത്തോളം തയ്യൽ യൂണിറ്റുകൾ മുഖേന ആവശ്യാനുസരണം ദേശീയ പതാക നിർമിച്ചു നൽകുമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്. ദേശീയ പതാകയുടെ അളവ്, വില, മെറ്റീരിയൽ എന്നിവ സംബന്ധിച്ചുള്ള നിർദ്ദേശങ്ങളും സർക്കാർ തന്നെ പുറത്തു വിട്ടിരുന്നു. ജില്ലാ തലത്തിൽ ആവശ്യമായ പതാകയുടെ എണ്ണം, വലിപ്പം എന്നിവ സംബന്ധിച്ച വിശദ വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പും, തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളും ജൂലൈ 20 തീയതിക്ക് മുമ്പ് കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാരെ അറിയിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന നിർദ്ദേശവുമുണ്ടായിരുന്നു.
ഓർഡർ നൽകി 15 മുതൽ 20 ദിവസത്തിനുള്ളിൽ ദേശീയ പതാക വിതരണം പൂർത്തീകരിച്ച് വിതരണം ചെയ്യുമെന്നാണ് തീരുമാനം ഉണ്ടായിരുന്നത്. എന്നാലിപ്പോൾ അവസാന നിമിഷം കുടുംബശ്രീ നടത്തിയ കൊടുംവഞ്ചനയെ ഏത് രീതിയിൽ സമീപിക്കുമെന്ന് അറിയാതെ കുഴങ്ങുകയാണ് ദേശീയ പതാകകൾ ആവശ്യമുള്ള സ്‌കൂളുകൾ മുതൽ സർക്കാർ സ്‌ഥാപനങ്ങൾ വരെ.
ഇത് നിർമിച്ച ആളുകൾക്ക് എതിരെയും വിതരണം ചെയ്‌തവർക്ക് എതിരെയും ശക്‌തമായ നിയമനടപടി വേണമെന്നാണ് വിവിധ കോണുകളിൽ നിന്നുയരുന്ന നിർദ്ദേശം. എന്നാൽ, ഇകെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ ഫലമായി അറിയപ്പെടുന്ന കുടുംബശ്രീക്കെതിരെ ഈ വിഷയത്തിൽ സർക്കാരും പോലീസും അനങ്ങാപാറ നയം സ്വീകരിക്കും എന്ന കാര്യത്തിൽ സംശയമില്ലെന്നാണ് പ്രതിപക്ഷം മുൻകൂറായി പറയുന്നത്.
Most Read: മന്ത്രിമാരുടെ പ്രവർത്തനം ദയനീയം; സിപിഎം സംസ്‌ഥാന സമിതി വിമർശനം