ജനീവ: മങ്കി പോക്‌സിനെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. രോഗം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടി. ലോകാരോഗ്യ സംഘടന അടിയന്തരയോഗം ചേർന്നാണ് തീരുമാനമെടുത്തത്. മങ്കി പോക്‌സ് അടിയന്തര ആഗോള പൊതുജന ആരോഗ്യ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്‌തമാക്കി.
72 രാജ്യങ്ങളിലാണ് ഇതുവരെ മങ്കിപോക്‌സ് സ്‌ഥിരീകരിച്ചത്. അതിൽ 70 ശതമാനത്തോളം രോഗികളും യൂറോപ്യൻ രാജ്യങ്ങളിലാണ്. നേരത്തേ കോവിഡിനെയും ആഗോള പകർച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു. ജനുവരി 30ന് കോവിഡിനെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കുമ്പോൾ ചൈനക്ക് പുറത്ത് ആകെ 82 കേസുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
ലോകാരോഗ്യ സംഘടന ഒരു രോഗത്തെ ആഗോള പകർച്ചവ്യാധി ആയി പ്രഖ്യാപിക്കുന്നത് മൂന്ന് കാരണങ്ങൾ അടിസ്‌ഥാനപ്പെടുത്തിയാണ്. അസാധാരണമായ നിലയിൽ രോഗവ്യാപനം പ്രകടമാകുന്നത്, രോഗം കൂടുതൽ രാജ്യങ്ങളിലേക്ക് പടരാനുള്ള സാധ്യത, രോഗപ്പകർച്ച തടയാൻ ലോകരാജ്യങ്ങളുടെ കൂട്ടായശ്രമം അത്യാവശ്യമാകുന്നത് എന്നിങ്ങനെയാണത്.
Most Read: ‘സെലൻസ്‌കി’; 150 ദശലക്ഷം പഴക്കമുള്ള ഫോസിലിന് പ്രസിഡണ്ടിന്റെ പേര്