കന്യാകുമാരി: പുറം കടലിൽ കപ്പലിടിച്ച് ഭാഗികമായി തകർന്ന മേഴ്‌സിഡസ് ബോട്ട് കണ്ടെത്തി. അപകടത്തിൽപ്പെട്ട മൽസ്യത്തൊഴിലാളികൾ സുരക്ഷിതരാണ്. കപ്പലിടിച്ച് ബോട്ട് ഭാഗികമായി തകർന്നെന്ന് തൊഴിലാളികൾ ബന്ധുക്കളെ അറിയിച്ചു. ലക്ഷദ്വീപ് തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ബോട്ട് വെള്ളിയാഴ്‌ച തേങ്ങാപട്ടണത്ത് എത്തും.
ബോട്ടിന്റെ ഉടമയും തൊഴിലാളിയുമായ ഫ്രാങ്ക്‌ളിൻ ജോസഫ് കുടുംബവുമായി ഇന്ന് രാവിലെ ബന്ധപ്പെട്ടിരുന്നു. തങ്ങൾ സുരക്ഷിതരാണെന്നും കപ്പലിടിച്ച് ബോട്ടിന്റെ ക്യാബിൻ അടക്കമുള്ളവ തകർന്നുപോയെന്നും തൊഴിലാളികൾ അറിയിച്ചു.
ഗോവൻ തീരത്തു നിന്ന് 600 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. ബോട്ടിന് ഒപ്പമുണ്ടായിരുന്നു ചെറുവള്ളങ്ങള്ളിൽ ഒന്ന് കപ്പലിടിച്ച് പൂർണമായും തകർന്നു പോയിരുന്നു. ഈ വള്ളത്തിലെ മൂന്നു ജീവനക്കാരും ഭാഗികമായി തകർന്ന മേഴ്‌സിഡസ് ബോട്ടിൽ ഇപ്പോഴുണ്ട്. അപകടത്തിന് കാരണമായ കപ്പൽ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇന്ത്യൻ നാവികസേനയും തീരസംരക്ഷണ സേനയും തെരച്ചിലിൽ പങ്കാളികളായിരുന്നു. യുദ്ധകപ്പലും നിരീക്ഷണ വിമാനങ്ങളും ഉപയോഗിച്ചായിരുന്നു തെരച്ചിൽ. കൂടാതെ തെരച്ചിലിനായി ഒമാൻ തീരസംരക്ഷണ സേനയുടെ സഹായവും തേടിയിരുന്നു. മാത്രവുമല്ല മറ്റ് മൽസ്യ തൊഴിലാളികളും ബോട്ടുകളുമായി തെരച്ചിൽ നടത്തിയിരുന്നു.
Read Also: എസ്എസ്എൽസി ഐടി പ്രാക്‌ടിക്കൽ പരീക്ഷ മാറ്റി; പുതുക്കിയ തീയതി പിന്നീട്