കോഴിക്കോട്: നിങ്ങളാണ് 2047ലെ നേതാക്കൻമാരെന്ന് യുവാക്കളോട് വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. 2047 ആകുമ്പോൾ ഇന്ത്യ വികസിത രാജ്യമാകണം എന്നതാണ് പ്രധാനമന്ത്രിയുടെ ആഗ്രഹം. നിങ്ങൾ ഇന്ന് കാണുന്ന സ്വപ്‌നമാണ് നാളെ നടപ്പിലാകാൻ പോകുന്നത്. മോദിയുടെ ഗ്യാരന്റി എന്നത് കേരളത്തിന് വേണ്ടിയുള്ള ഗ്യാരന്റിയാണെന്നും മീനാക്ഷി ലേഖി പറഞ്ഞു.
എൻവൈസിസി, നെഹ്‌റു യുവകേന്ദ്ര, ഖേലോ ഭാരത്, തപസ്യ എന്നിവയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് സംഘടിപ്പിച്ച ‘എവേക് യൂത്ത് ഫോർ നാഷൻ’ കോൺക്ളേവ് ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അവർ. ”ലക്ഷ്യബോധം ഉള്ളതുകൊണ്ടാണ് മോദി സർക്കാർ പല പദ്ധതികളും പൂർത്തിയാക്കിയത്. 140 കോടി ജനങ്ങളിൽ 11 കോടി പേർക്ക് മാത്രമാണ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്നത്. മോദി സർക്കാർ വന്ന ശേഷം നാലുമാസം കൊണ്ട് 52 കോടി ജനങ്ങൾക്ക് ബാങ്ക് അക്കൗണ്ടുകളായി.
അഴിമതി ഇല്ലാതാക്കാനും സ്‌കോളർഷിപ്പുകൾ ഉൾപ്പടെ നേരിട്ട് അക്കൗണ്ടിലേക്ക് എത്തിക്കുന്നതിനുമായിരുന്നു ഇത്. കോഴിക്കോടിന് പുതിയ തുറമുഖം ആവശ്യമാണ്. വിഴിഞ്ഞം തുറമുഖം നാഴികക്കല്ലാണ്. മനുഷ്യശേഷി മാത്രമല്ല ചരക്കും കയറ്റി അയക്കാൻ സാധിക്കണം. 2047ൽ വികസിത ഇന്ത്യയിൽ ഞാനുണ്ടാകുമോ എന്നറിയില്ല. എന്നാൽ, ആ സമയത്ത് നിങ്ങളിൽ ആരെങ്കിലും ആയിരിക്കും എന്റെ സ്‌ഥാനത്ത് നിൽക്കുക”- മീനാക്ഷി ലേഖി പറഞ്ഞു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്റെ ഹീറോ ആണെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, പരിപാടിക്കൊടുവിൽ സദസിനെ കൊണ്ട് മീനാക്ഷി ലേഖി ഭാരത് മാതാ കീ ജയ് വിളിപ്പിച്ചു. ജയ് വിളിക്കാത്തതിൽ മന്ത്രി സദസിനോട് ക്ഷോഭിച്ചതായും വിമർശനമുണ്ട്. ഭാരതം നിങ്ങളുടെ അമ്മയാണെന്നും, ഭാരത് മാതാ കീ ജയ് വിളിക്കാത്തവർ വീട് വിട്ടു പോകണമെന്നും മന്ത്രി നീരസത്തോടെ പറഞ്ഞു.
പരിപാടിയുടെ ഉൽഘാടന പ്രസംഗത്തിന് ഒടുവിലാണ് മീനാക്ഷി ലേഖി ജയ് വിളിപ്പിച്ചത്. എന്നാൽ, ചിലർ ഏറ്റുവിളിക്കാൻ തയ്യാറാകാതിരുന്നത് അവരെ പ്രകോപിപ്പിച്ചു. വിളിക്കാൻ തയ്യാറാകാതിരുന്നവരോട് ഭാരതം നിങ്ങളുടെ അമ്മയല്ലേ എന്ന് അവർ ചോദിച്ചു. എല്ലാവരും വിളിക്കാൻ തയ്യാറാകുന്നതുവരെ അവർ ഭാരത് മാതാ കീ ജയ് വിളിച്ചുകൊണ്ടിരുന്നു. തുടർന്ന് എല്ലാവരും കൈ ഉയർത്തി വിളിച്ചപ്പോഴാണ് അവർ പ്രസംഗം അവസാനിപ്പിച്ചത്.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!