വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാല്‍ഡ് ട്രംപിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി വീഡിയോ പ്ളാറ്റ്‌ഫോമായ യൂട്യബും. ട്രംപിന്റെ ചാനലിലെ പ്രൈവസി പോളിസി ലംഘിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ നീക്കിയതിന് പിന്നാലെയാണ് യൂട്യൂബ് പുതിയ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്നതിലും വിലക്ക് ഏര്‍പ്പെടുത്തിയത്.
‘ചാനല്‍ യൂട്യൂബ് നയങ്ങള്‍ ലംഘിച്ചിട്ടുണ്ട്. സംഘര്‍ഷം സൃഷ്‌ടിക്കാനുള്ള സാധ്യതകള്‍ പരിശോധിച്ചതിന്റെ ഭാഗമായാണ് ഡൊണാള്‍ഡ് ജെ ട്രംപ് എന്ന അക്കൗണ്ടില്‍ പുതിയ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്നത് നിര്‍ത്തിവെക്കുന്നത്’- ഗൂഗിള്‍ ഉടമസ്‌ഥതയിലുള്ള യൂട്യൂബ് പ്രസ്‌താവനയില്‍ പറയുന്നു. 2.78 മില്ല്യണ്‍ സബ്‌സ്‌ക്രൈബേർസാണ് യൂട്യൂബില്‍ അദേഹത്തിന് ഉണ്ടായിരുന്നത്.
നേരത്തെ ഫേസ്ബുക്ക്, ട്വിറ്റര്‍, സ്‌നാപ്പ്, റെഡിറ്റ് തുടങ്ങിയ പ്ളാറ്റ്‌ഫോമുകള്‍ ട്രംപിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ആക്രമത്തെ മഹത്വവല്‍ക്കരിക്കുന്ന പോസ്‌റ്റുകളിട്ടെന്നു ചൂണ്ടിക്കാട്ടി വെള്ളിയാഴ്‌ചയാണ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചത്. 90 ദശലക്ഷത്തോളം ഫോളോവേഴ്‌സ് ഉള്ള അക്കൗണ്ടായിരുന്നു ട്രംപിന്റേത്. അനിശ്‌ചിത കാലത്തേക്കാണ് ഫേസ്ബുക്ക് ട്രംപിന് വിലക്കേര്‍പ്പെടുത്തിയത്.
എന്നാല്‍, ആ വിലക്ക് നീക്കാനുള്ള ഉദ്ദേശം ഇല്ലെന്ന് ഫേസ്ബുക്കിന്റെ ചുമതലക്കാരിലെ രണ്ടാം സ്‌ഥാനത്തുള്ള ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ് തിങ്കളാഴ്‌ച വ്യക്‌തമാക്കിയിരുന്നു. അതേസമയം പുതിയ സോഷ്യല്‍ മീഡിയ പ്ളാറ്റ്‌ഫോമിനുള്ള ഒരുക്കത്തിലാണ് ട്രംപ് എന്ന് പുതിയ റിപ്പോര്‍ട്ടുകളുണ്ട്. പക്ഷേ അത് അതിവേഗം സാധ്യമാകുന്ന കാര്യം അല്ലാത്തതിനാല്‍ ഇപ്പോള്‍ പാര്‍ലര്‍ പോലുള്ള പ്ളാറ്റ്‌ഫോമുകളില്‍ തുടരാനാണ് ട്രംപിന്റെ നീക്കം.