മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ്, മലപ്പുറം ലോക്‌സഭയിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് സ്‌ഥാനാർഥിളുടെ ചെലവുകള്‍ പരിശോധിക്കുന്നതിനും മറ്റ് അനുബന്ധ പരാതികള്‍ വിലയിരുത്തി തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട് സമര്‍പ്പിക്കുന്നതിനുമായി ജില്ലയില്‍ ചുമതലയിലുള്ളത് 16 നിരീക്ഷകര്‍.
അഞ്ച് ചെലവ് നിരീക്ഷകര്‍, ഒൻപത് പൊതു നിരീക്ഷകര്‍, രണ്ട് പോലീസ് നിരീക്ഷകര്‍ എന്നിവരാണ് ജില്ലയിലുള്ളത്. നിരീക്ഷകരുടെ ക്യാംപ് ഓഫീസായി പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗസ്‌റ്റ് ഹൗസില്‍ നേരിട്ടും ഫോണ്‍ മുഖേനയും പൊതുജനങ്ങള്‍ക്ക് ഓഫീസ് സമയങ്ങളില്‍ പരാതികള്‍ നല്‍കാം.
മാതൃകാ പെരുമാറ്റ ചട്ടലംഘനം, സ്വതന്ത്രവും നീതി പൂര്‍വവും സുതാര്യവുമായ തിരഞ്ഞെടുപ്പിന് തടസമാകുന്ന പ്രവർത്തികൾ, മതസ്‌പർധക്കിടയാക്കുന്ന പ്രവര്‍ത്തനങ്ങള്‍, പ്രസംഗങ്ങള്‍, സ്‌ഥാനാർഥികളെ വ്യക്‌തിഹത്യ ചെയ്യല്‍ തുടങ്ങിയ പരാതികള്‍ പൊതുജനങ്ങള്‍ക്ക് നല്‍കാവുന്നതാണ്.
തിരഞ്ഞെടുപ്പില്‍ പണം, മദ്യം, പാരിതോഷികങ്ങള്‍, ഭീഷണി മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ വോട്ടര്‍മാരുടെ സ്വാധീനിക്കുകയോ ജനാധിപത്യത്തിന്റെ അന്തസത്ത കളങ്കപ്പെടുത്തുകയോ ചെയ്യുന്ന പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആവശ്യമായ നിയമനടപടികളും നിരീക്ഷകര്‍ സ്വീകരിക്കും. സംശയാസ്‌പദമായ എല്ലാ പണമിടപാടുകളും നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങളും ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്.
Also Read: സാവകാശം ലഭിച്ചിരുന്നു എങ്കിൽ ധർമ്മടത്ത് മൽസരിച്ചേനെ; കെ സുധാകരൻ