കുവൈറ്റ്: സർക്കാർ മേഖലയിലെ ജോലിയിൽ നിന്നും 2,089 പ്രവാസികളെ കൂടി ഒഴിവാക്കിയതായി വ്യക്‌തമാക്കി കുവൈറ്റ്. ഈ വർഷം മാർച്ച് മുതൽ ഓഗസ്‌റ്റ് 5 വരെയുള്ള കാലയളവിലാണ് ഇത്രയധികം പ്രവാസികളെ ജോലിയിൽ നിന്നും ഒഴിവാക്കിയത്. സിവിൽ സർവീസ് കമ്മീഷനാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.
അതേസമയം ഇതേ കാലയളവിൽ തന്നെ 10,780 സ്വദേശികളെ സർക്കാർ സ്‌ഥാപനങ്ങളിൽ നിയമിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു. ജനസംഖ്യ അനുസരിച്ച് സ്വദേശി-വിദേശി ക്രമീകരണം നടപ്പാക്കുന്നതിനായാണ് ഇപ്പോൾ കുവൈറ്റിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നത്. നിലവിൽ ഇതിന്റെ നടപടികൾ നടന്നുവരികയാണ്.
വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും സര്‍ക്കാര്‍ ഏജന്‍സികളിലും ഈ വര്‍ഷം മാര്‍ച്ച് 24ന് 71,600 പ്രവാസികളാണ് ജോലി ചെയ്‌തിരുന്നത്. എന്നാൽ ഓഗസ്‌റ്റ് 17ലെ കണക്കുകള്‍ പ്രകാരം ഇത് 69,511 ആയി കുറഞ്ഞു. അതേസമയം സ്വദേശി ജീവനക്കാരുടെ എണ്ണം 3,08,409ല്‍ നിന്ന് 3,19,189 ആയി ഉയരുകയും ചെയ്‌തു.
Read also: ചരൺജിത് സിംഗ് ചന്നി അധികാരമേറ്റു; ചടങ്ങിൽ നിന്ന് വിട്ടുനിന്ന് അമരീന്ദർ സിംഗ്