കൊച്ചി: നിരോധനത്തിന് ശേഷവും കേരളത്തിൽ എൻഐഎ സജീവമാകുന്നതായി റിപ്പോർട്ടുകൾ. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രാജ്യവ്യാപകമായി രജിസ്‌റ്റർ ചെയ്‌ത യുഎപിഎ കേസുകളിലെ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) പിടികിട്ടാപ്പുള്ളികളായ ആറ് മലയാളികളെ കണ്ടെത്തുന്നവർക്ക് 26 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ്.
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) പ്രവർത്തകരായ എറണാകുളം മുപ്പത്തടം സ്വദേശി വിഎ അബ്‌ദുൽ വഹാബ് (36)-അഞ്ചു ലക്ഷം രൂപ, പാലക്കാട് മേലെപട്ടാമ്പി മുഹമ്മദ് മൻസൂർ (41)-മൂന്ന് ലക്ഷം, പട്ടാമ്പി സ്വദേശി കെ അബ്‌ദുൽ റഷീദ് (32)-അഞ്ചു ലക്ഷം, പാലക്കാട് ഒറ്റപ്പാലം കെപി മുഹമ്മദാലി (42)-മൂന്ന് ലക്ഷം, പാലക്കാട് കൂറ്റനാട് ഷാഹുൽ ഹമീദ് (54)- മൂന്ന് ലക്ഷം രൂപ എന്നിങ്ങനെയാണ് പാരിതോഷികം.
ഇവർക്കൊപ്പം പേരും മേൽവിലാസവും തിരിച്ചറിയാൻ കഴിയാത്ത ഒരു പ്രതിയുടെ മങ്ങിയ ചിത്രം അടങ്ങിയ നോട്ടീസ് എൻഐഎ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പ്രതിയെ കണ്ടെത്താൻ സഹായിക്കാൻ വിവരം നൽകുന്നവർക്ക് ഏഴ് ലക്ഷം രൂപയാണ് പാരിതോഷികം. എറണാകുളം ഗിരിനഗറിലുള്ള എൻഐഎ ഓഫീസിലെ ഇ-മെയിലിൽ ഐഡിയും ഫോൺ നമ്പറുകളും തിരച്ചിൽ നോട്ടീസിൽ നൽകിയിട്ടുണ്ട്.
അതേസമയം, നിരോധിച്ച ശേഷവും കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ഹിറ്റ് സ്‌ക്വാഡുകൾ സജീവമാകുന്നതായ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മതഭീകരവാദിത്തത്തിൽ ആകൃഷ്‌ടരായ യുവാക്കളുടെ സംഘങ്ങളാണ് ഹിറ്റ് സ്‌ക്വാഡുകളിൽ ഉള്ളത്. രഹസ്യമായി യോഗങ്ങളും, പരിശീലനങ്ങളും നൽകി വരുന്ന ഇടങ്ങൾ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഹിറ്റ് സ്‌ക്വാഡ് അംഗങ്ങൾക്ക് പരിശീലനം നൽകിയിരുന്ന കേന്ദ്രമായ എടവനക്കാടും, പിഎഫ്ഐ ശക്‌തി കേന്ദ്രമായ ആലുവ കുഞ്ഞുണ്ണിക്കരയിലും, എറണാകുളത്തെ പിഎഫ്ഐ സ്വാധീന കേന്ദ്രങ്ങൾ ഉണ്ടായിരുന്ന പെരുമ്പാവൂർ, കോതമംഗലം പ്രദേശങ്ങളിലും നിരവധി രഹസ്യ യോഗങ്ങൾ പിഎഫ്ഐ നിരോധനത്തിന് ശേഷം സംഘടിപ്പിച്ചതായാണ് വിവരം.
പോപ്പുലർ ഫ്രണ്ട് രാജ്യവിരുദ്ധ-കൊലപാതക കേസുകളിൽ അറസ്‌റ്റിലായ സഹീറിനെ ചോദ്യം ചെയ്‌തതിലൂടെയാണ് ഹിറ്റ് സ്‌ക്വാഡുകൾ സജീവമാണെന്നുള്ള വിവരം ദേശീയ അന്വേഷണ ഏജൻസിക്ക് ലഭിച്ചത്. കേസിൽ ഒളിവിലുള്ള കൂടുതൽ പ്രതികൾക്കായി എൻഐഎ അന്വേഷണം ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് നിലവിൽ പാരിതോഷികം അടക്കം പ്രഖ്യാപിച്ചിരിക്കുന്നത്.
Most Read: സിദ്ധരാമയ്യ സർക്കാർ ആദ്യ മന്ത്രിസഭാ യോഗം ചേർന്നു; അഞ്ചു വാഗ്‌ദാനങ്ങൾക്ക് അംഗീകാരം