തിരുവനന്തപുരം: സംസ്‌ഥാനത്ത് രജിസ്‌റ്റർ ചെയുന്ന പോക്‌സോ കേസുകളുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടായതായി കണക്കുകൾ. കഴിഞ്ഞ വർഷം 4215 കേസുകളാണ് സംസ്‌ഥാനത്ത് റിപ്പോർട് ചെയ്‌തത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട് ചെയ്‌തത് തിരുവനന്തപുരം ജില്ലയിലാണ്. ഏറ്റവും കുറവ് വയനാട് ജില്ലയിലുമാണ്.
കുട്ടികളുടെ മേലുള്ള അതിക്രമങ്ങൾ തടയാൻ രൂപം നൽകിയ പോക്‌സോ നിയമം അനുസരിച്ചുള്ള കേസുകൾ പിടിച്ചു കെട്ടാനാകാത്ത വിധം വർധിക്കുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2018 മുതലുള്ള പോലീസിന്റെ കണക്കുകൾ പരിശോധിച്ചാൽ ഓരോ വർഷവും സംസ്‌ഥാനത്ത് പീഡനത്തിന് ഇരയാകുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധനവാണുള്ളത്.
2018ൽ സംസ്‌ഥാനത്ത് 3631 കേസുകൾ റിപ്പോർട് ചെയ്‌തപ്പോൾ 2019ൽ 3640 കേസുകൾ റിപ്പോർട് ചെയ്‌തു. 2020ൽ 3056, 2021ൽ 3559, 2022ൽ 4215 കേസുകളാണ് റിപ്പോർട് ചെയ്‌തത്. കഴിഞ്ഞ വർഷമാണ് കേരളത്തിൽ ഏറ്റവും കൂടുതൽ കേസുകൾ ഉണ്ടായത്. അതിൽ തിരുവനന്തപുരം ജില്ലയാണ് മുന്നിൽ. 530 കേസുകളാണ് ജില്ലയിൽ മാത്രം റിപ്പോർട് ചെയ്‌തത്.
രണ്ടാം സ്‌ഥാനത്ത് മലപ്പുറം ജില്ലയാണ്. 508 കേസുകളാണ് ഇവിടെ റിപ്പോർട് ചെയ്‌തത്. മൂന്നാം സ്‌ഥാനത്ത് കോഴിക്കോട് ജില്ല, 413 കേസുകൾ. ഏറ്റവും കുറവ് കേസ് വയനാട് ജില്ലയിലാണ്. 168 കേസുകൾ മാത്രമാണ് ഇവിടെ റിപ്പോർട് ചെയ്‌തത്.
സ്വന്തം വീട്ടിൽവെച്ചോ ബന്ധുക്കളിൽ നിന്നോ അയൽവീടുകളിൽ നിന്നോ ആണ് മിക്ക കുട്ടികളും പീഡനത്തിന് ഇരയാകുന്നത് എന്നാണ് വിവരം. കഴിഞ്ഞ കാലങ്ങളിലെ കേസുകൾ പരിശോധിക്കുമ്പോൾ പെൺകുട്ടികൾക്ക് സമാനമായി ആൺകുട്ടികളും ക്രൂര പീഡനത്തിന് ഇരയാകുന്നു എന്നാണ് കണ്ടെത്തൽ.
അതിനിടെ, സ്‌ഥാനത്ത് പോക്‌സോ നിയമപ്രകാരം രജിസ്‌റ്റര്‍ ചെയ്യപ്പെടുന്ന കേസുകളും ബലാൽസംഗ കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് വേണ്ടി 28 അഡീഷണല്‍ ഫാസ്‌റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ സ്‌ഥാപിക്കുന്നതിന് മന്ത്രിസഭാ അംഗീകാരം നൽകിയിരുന്നു. ഇതിൽ അഞ്ചെണ്ണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉല്‍ഘാടനം ചെയ്‌തിരുന്നു.
നെയ്യാറ്റിന്‍കര, ആലുവ, തിരൂര്‍, മഞ്ചേരി, ഹൊസ്‌ദുര്‍ഗ് എന്നിവിടങ്ങളിലാണ് പുതിയ കോടതികള്‍. 17 കോടതികള്‍ നേരത്തെ ആരംഭിച്ചിരുന്നു. സംസ്‌ഥാനത്ത് 28 ഫാസ്‌റ്റ് ട്രാക്ക് കോടതികള്‍ സ്‌ഥാപിക്കാനുള്ള നിര്‍ദേശമാണ് സർക്കാർ രൂപപ്പെടുത്തിയത്.
2018ലെ ക്രിമിനല്‍ ഭേദഗതി നിയമം ബലാല്‍സംഗ കേസുകളില്‍ വിചാരണ രണ്ടുമാസത്തിനുള്ളിലും അപ്പീല്‍ നടപടികള്‍ ആറു മാസത്തിനകവും തീര്‍പ്പാക്കണമെന്നാണ് പറയുന്നത്. അതേസമയം പോക്‌സോ കേസുകളുടെ സമയപരിധി ഒരു വര്‍ഷമാണ്. എന്നാല്‍ ഇത്തരം കേസുകള്‍ക്കായി പ്രത്യേകമായി നിയുക്‌തമാകുന്ന കോടതികള്‍ വേണ്ടത്ര ഇല്ലാത്തതിനാല്‍ രാജ്യത്ത് ഒരിടത്തും സമയപരിധിക്കുള്ളില്‍ കേസുകള്‍ തീര്‍പ്പാക്കാന്‍ കഴിയാറില്ല.
ഈ പശ്‌ചാത്തലത്തിലാണ് കേന്ദ്ര നിയമനീതി മന്ത്രാലയം സ്‍ത്രീ സുരക്ഷാ മിഷന്‍ വഴി ഫാസ്‌റ്റ് ട്രാക്ക് കോടതികള്‍ സ്‌ഥാപിക്കാന്‍ ആരംഭിച്ചത്. വര്‍ഷം 165 കേസുകള്‍ വീതം ഇത്തരം കോടതികള്‍ ഓരോന്നും വഴി തീര്‍പ്പാക്കണമെന്നാണ് പദ്ധതിയിലെ വ്യവസ്‌ഥ. കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകള്‍ സംയുക്‌തമായാണ് ഇവ സ്‌ഥാപിക്കുന്നത്. നിര്‍ഭയ ഫണ്ടില്‍ നിന്ന് ഒരു കോടതിക്ക് 75 ലക്ഷം രൂപ നിരക്കില്‍ 60:40 അനുപാതത്തില്‍ കേന്ദ്ര സംസ്‌ഥാന വിഹിതം ഉപയോഗപ്പെടുത്തിയാണ് ഈ കോടതികള്‍ ആരംഭിക്കുന്നത്.
Most Read: പറവൂരിൽ ഭക്ഷ്യവിഷബാധ; ചികിൽസ തേടിയവരുടെ എണ്ണം 68 ആയി- കേസെടുത്ത് പോലീസ്