കണ്ണൂർ: ജില്ലയിലെ ഉളിക്കൽ ടൗണിലിറങ്ങിയ കാട്ടാന ഓടിയ വഴിയിൽ പ്രദേശവാസിയുടെ മൃതദേഹം കണ്ടെത്തി. ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടതാണെന്നാണ് സംശയം. നെല്ലിക്കാംപൊയിൽ സ്വദേശി ജോസ് ആദൃശ്ശേരിയാണ് (68) മരിച്ചത്. ആന്തരികാവയവങ്ങൾ അടക്കം പുറത്തേക്ക് വന്ന നിലയിലായിരുന്നു മൃതദേഹം. ആന ഓടിയ വഴിയിലാണ് മൃതദേഹം കണ്ടത്. ഇന്നലെ രാവിലെയാണ് ജോസ് വീട്ടിൽ നിന്ന് ഇറങ്ങിയത്.
ആനയെ കാണാൻ വലിയ ജനക്കൂട്ടം എത്തിയിരുന്നു. ഇക്കൂട്ടത്തിൽ ജോസുമുണ്ടായിരുന്നു. പടക്കം പൊട്ടിച്ചതോടെ ആന ഓടി. ഈ സമയത്ത് ജനക്കൂട്ടവും ഓടി. ഈ സമയത്ത് നിലത്ത് വീണതാകാമെന്നാണ് സംശയം. ഉളിക്കലിൽ ഇറങ്ങിയ ആന ഇന്നലെ രാത്രിയോടെ വനത്തിലേക്ക് പ്രവേശിച്ചിരുന്നു. കാൽപ്പാടുകൾ നിരീക്ഷിച്ച വനപാലകരാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്. ആനയുടെ ചവിട്ടേറ്റാണ് വയോധികൻ കൊല്ലപ്പെട്ടതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.
ഇന്നലെയാണ് ഉളിക്കൽ ടൗണിൽ ആനയിറങ്ങിയത്. ആനയെ കണ്ടു ഭയന്നോടിയ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കണ്ണൂർ മലയോര ഹൈവേയോട് ചേർന്നുള്ള ഉളിക്കൽ ടൗണിന് സമീപമാണ് കാട്ടാനയിറങ്ങിയത്. ടൗണിലെ മാർക്കറ്റിനു പിൻഭാഗത്ത് ആന നിലയുറപ്പിക്കുകയായിരുന്നു. വനാതിർത്തിയിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയുള്ള സ്‌ഥലത്താണ് കാട്ടാനയെത്തിയത്. അതിനാൽ ആനയെ പെട്ടെന്ന് കാട്ടിലേക്ക് തുരത്താനും വെല്ലിവിളിയായി.
മുൻകരുതലിന്റെ ഭാഗമായി സ്‌ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. ഉളിക്കലിലെ കടകൾ അടയ്‌ക്കാൻ പഞ്ചായത്ത് നിർദ്ദേശം നൽകിയിരുന്നു. വയത്തൂർ വില്ലേജിലെ അങ്കണവാടികൾക്കും സ്‌കൂളുകൾക്കും അവധി നൽകി. ഉളിക്കലിലെ ഒമ്പത് മുതൽ 14 വരെയുള്ള വാർഡുകളിൽ തൊഴിലുറപ്പ് ജോലിയും നിർത്തിവെച്ചിരുന്നു. ആനയെ കാട്ടിലേക്ക് തുരത്താനായി വനംവകുപ്പ് ഉദ്യോഗസ്‌ഥർ പടക്കം പൊട്ടിച്ചിരുന്നെങ്കിലും ഉദ്ദേശിച്ച ഭാഗത്തായിരുന്നില്ല ആന നീങ്ങിയത്. തുടർന്ന് രാത്രിയോടെയാണ് ആന കാടുകയറിയത്.
Most Read| കരുവന്നൂർ പദയാത്ര; നടൻ സുരേഷ് ഗോപിക്കെതിരെ കേസ്