തിരുവനന്തപുരം: സമസ്‌ത വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ പരാതിയുമായി എബിവിപി. സംഭവത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എബിവിപി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനും വനിതാ കമ്മീഷനും പരാതി നല്‍കി. പൊതുവേദിയില്‍ വെച്ച് വിദ്യാർഥിനിയെ അപമാനിച്ച സംഭവം സാക്ഷര കേരളത്തിന് ലജ്‌ജാകരമാണെന്ന് എബിവിപി സംസ്‌ഥാന ജോയിന്റ് സെക്രട്ടറി ആതിര വിജയകുമാര്‍ പറഞ്ഞു.
സമസ്‌ത വേദിയിൽ പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ രംഗത്തെത്തിയിരുന്നു. സംഭവത്തെ അപലപിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കേന്ദ്രമന്ത്രി രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇത്തരമൊരു സംഭവം നടന്നിട്ടും മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ കെപിസിസി അധ്യക്ഷനോ അതിനെതിരെ ശബ്‌ദിക്കാത്തത് എന്തുകൊണ്ടാണെന്ന് വി മുരളീധരന്‍ ചോദിച്ചു.
ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നിരിക്കെ ശക്‌തമായ നടപടി സ്വീകരിക്കണമായിരുന്നു എന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. കേരളം ഭരിക്കുന്നത് താലിബാനല്ലെന്ന് പറയാനുള്ള ആര്‍ജവമെങ്കിലും മുഖ്യമന്ത്രി കാണിക്കണമെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
പെരിന്തല്‍മണ്ണ പനങ്കാങ്കരക്കടുത്തുള്ള മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങാണ് വിവാദമായത്. പത്താം ക്‌ളാസ് വിദ്യാർഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാനായി സംഘാടകര്‍ വേദിയിലേക്ക് ക്ഷണിച്ചു. ഇത് വേദിയിലുണ്ടായിരുന്ന സമസ്‌ത വൈസ് പ്രസിഡണ്ട് എംടി അബ്‌ദുള്ള മുസ്‌ലിയാർ സംഘാടകര്‍ക്ക് നേരെ തിരിഞ്ഞു. പത്താം ക്‌ളാസിൽ പഠിക്കുന്ന പെണ്‍കുട്ടിയെ ആരാണ് സ്‌റ്റേജിലേക്ക് ക്ഷണിച്ചതെന്ന് ചോദിച്ചായിരുന്നു രോഷപ്രകടനം. പെണ്‍കുട്ടിക്ക് പകരം രക്ഷിതാവിനോട് വരാന്‍ പറയാനും ആവശ്യപ്പെട്ടതാണ് വിവാദമായത്.
Most Read: മോൻസൺ മാവുങ്കൽ കേസ്; മോഹൻലാലിന് ഇഡി നോട്ടീസ്