കൊച്ചി: നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ സംവിധായകൻ ബാലചന്ദ്ര കുമാർ ഹാജരാക്കിയ പെൻഡ്രൈവിന്റെ ഫോറൻസിക് പരിശോധനാ ഫലം പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ബാലചന്ദ്ര കുമാർ ഹാജരാക്കിയ സംഭാഷണം റെക്കോർഡ് ചെയ്‌ത തീയതി കണ്ടെത്തിയിട്ടില്ലെന്നും കോടതിയെ അറിയിച്ചു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ അന്തിമവാദം 18ന് നടക്കും. ഹരജിയിൽ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം ചൊവ്വാഴ്‌ച നടന്നിരുന്നു.
ദിലീപ് ജാമ്യവ്യവസ്‌ഥകൾ ലംഘിച്ചതായി അഡീഷണൽ പബ്‌ളിക് പ്രോസിക്യൂട്ടർ കെബി സുനിൽ കുമാർ ചൂണ്ടിക്കാട്ടി. പ്രതി സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇതിന് കൃത്യമായ തെളിവുകളുമുണ്ട്. പലരെയും ഉപയോഗിച്ചാണ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ലഭിച്ചിരിക്കുന്ന വോയിസ് ക്‌ളിപ്പുകളിൽ നിന്നെല്ലാം ഇത് വ്യക്‌തമാണ്. ഫോണിൽ നിന്ന് തെളിവുകൾ പലതും നശിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
ഫോണിലെ പഴയ ഫയലുകൾ നീക്കം ചെയ്യുന്നതിന് ബോധപൂർവമായ ശ്രമം നടത്തി. തുടർച്ചയായി വീഡിയോ അയക്കുകയും ഡിലീറ്റ് ചെയ്യുകയുമാണുണ്ടായത്. അന്വേഷണ ഉദ്യോഗസ്‌ഥനെ അപായപ്പെടുത്താൻ ശ്രമിച്ചതും ഗൗരവത്തോടെ കാണണം. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
എന്നാൽ, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടത്തിയെന്നതിന് തെളിവുകളില്ലെന്ന് ദിലീപിന് വേണ്ടി ഹാജരായ അഡ്വ. ബി രാമൻപിള്ള വാദിച്ചു. അന്വേഷണ ഉദ്യോഗസ്‌ഥർക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസ് അന്വേഷണ ഉദ്യോഗസ്‌ഥനും ബാലചന്ദ്ര കുമാറും ചേർന്നുണ്ടാക്കിയ തിരക്കഥയാണ്. ദിലീപിനെതിരായ മൊഴികളിൽ വിശ്വസനീയമല്ലാത്ത കാര്യങ്ങൾ ഏറെയുണ്ട്. അമ്മയും സഹോദരിമാരും ഭാര്യയുമുള്ള വീട്ടിലെ ഹാളിലിരുന്ന് ദൃശ്യങ്ങൾ കണ്ടുവെന്ന് പറയുന്നത് എങ്ങനെ ശരിയാകുമെന്നും പ്രതിഭാഗം ചോദിച്ചു.
ഫോണിലെ തെളിവുകൾ നശിപ്പിച്ചതിനെ കുറിച്ച് പറയവേ സായ് ശങ്കറിനെ നടിയെ ആക്രമിച്ച കേസിൽ പ്രതിയാക്കേണ്ടതില്ലേയെന്ന് കോടതി ചോദിച്ചു. അനൂപിന്റെയും സുരാജിന്റെയും രണ്ട് ഫോണുകൾ ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്‌ഥർ നിർദ്ദേശിച്ചെങ്കിലും ഹാജരാക്കിയിട്ടില്ല. ഫോണുകൾ ഹാജരാക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
Most Read: വറ്റിവരണ്ട നദിയിൽ നിന്ന് ഉയർന്നുവന്നത് പുരാതന നഗരം; അൽഭുതം മാറാതെ ജനം