ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങളും കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രീം കോടതി നാളെ പരിഗണിക്കും. കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ നടത്തിയ എട്ടാംവട്ട ചർച്ചയും പരാജയപ്പെട്ട പശ്‌ചാത്തലത്തിൽ, വിഷയത്തിൽ സുപ്രീം കോടതി ഹരജി പരിഗണിക്കുമ്പോൾ അത് കേന്ദ്രവും സംസ്‌ഥാനങ്ങളും കർഷക സംഘടനകളും തമ്മിലുള്ള പോരാട്ടമായി മാറും.
സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ച് സമർപ്പിച്ച ഹരജികളും കാർഷിക നിയമം ഭരണഘടനാ വിരുദ്ധമാണെന്നുള്ള ഹരജിയുമടക്കം നാളെ പരിഗണിക്കുന്നുണ്ട്. പഞ്ചാബ് ആണ് കാര്‍ഷിക നിയമങ്ങളുടെ സാധുതയെ പ്രധാനമായും ചോദ്യം ചെയ്യുന്നത്. ബംഗാള്‍, ജാര്‍ഖണ്ഡ്, രാജസ്‌ഥാൻ, കേരളം അടക്കമുള്ള സംസ്‌ഥാനങ്ങൾ വരും ദിവസങ്ങളില്‍ പഞ്ചാബിന് പിന്നില്‍ സുപ്രീം കോടതിയില്‍ അണിനിരക്കും.
ജനുവരി ആറിന് കാർഷിക നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി അഭിഭാഷകനായ എംഎൽ ശർമ സമർപ്പിച്ച ഹരജി പരിഗണിച്ച കോടതി 11ലേക്ക് മാറ്റിവെക്കുക ആയിരുന്നു. കർഷക സമരം നീണ്ടു പോകുന്നതിൽ കോടതി അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു.
കാർഷിക നിയമങ്ങൾക്ക് എതിരായ ഹരജികളും നിലവിലുള്ള കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട, തീർപ്പുകൽപ്പിക്കാത്ത എല്ലാ കാര്യങ്ങളും ജനുവരി 8ന് കോടതി പരിഗണിക്കുമെന്നായിരുന്നു ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്ഡെ, എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്‌മണ്യം എന്നിവരുടെ ബെഞ്ച് അറിയിച്ചത്. എന്നാൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും അറ്റോർണി ജനറൽ കെകെ വേണുഗോപാലും ഇതിനെ എതിർക്കുകയായിരുന്നു.
ജനുവരി എട്ടിന് കർഷക സംഘടനകളുമായി എട്ടാം ഘട്ട ചർച്ച നടക്കുന്നുണ്ടെന്നും ഇതിൽ പ്രശ്‌ന പരിഹാരമാകും എന്നാണ് പ്രതീക്ഷയെന്നും അറ്റോർണി ജനറൽ അറിയിച്ചതിനെ തുടർന്നാണ് ഹരജി പരിഗണിക്കുന്നത് 11ലേക്ക് മാറ്റിയത്.
എന്നാൽ പതിവുപോലെ തന്നെ എട്ടാം വട്ട ചർച്ചയും ഫലം കണ്ടില്ല. നിയമം പിൻവലിക്കണമെന്ന നിലപാടിൽ നിന്ന് പിൻമാറാൻ കർഷകർ തയ്യാറായില്ല. നിയമം പിൻവലിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇരു വിഭാഗവും നിലപാടിൽ ഉറച്ചു നിന്നതോടെ ചർച്ച പരാജയപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ കർഷകർ സമരം കൂടുതൽ ശക്‌തമാക്കിയിരിക്കുകയാണ്.
Kerala News: ശമ്പളവും പെൻഷനും 10 ശതമാനം വരെ വർധിച്ചേക്കും; കമ്മീഷൻ റിപ്പോർട് 31ന്