ന്യൂഡെൽഹി: ഡ്രൈവർക്ക് പുറമെ മുൻസീറ്റിലെ സഹയാത്രികനും എയർബാഗ് നിർബന്ധമാക്കി. 2021 ഏപ്രിൽ ഒന്നിന് ശേഷം നിർമിക്കുന്ന കാറുകൾക്കാണ് എയർബാഗ് നിർബന്ധമാക്കിയത്. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രാലയം പുറത്തിറക്കി.
ഇപ്പോൾ നിർമാണം പുരോഗമിക്കുന്ന കാറുകളിൽ 2021 ഓഗസ്‌റ്റ് 31ന് മുൻപായി എയർബാഗുകൾ ഘടിപ്പിക്കണമെന്നും ഉത്തരവിൽ വ്യക്‌തമാക്കുന്നുണ്ട്. നിലവിൽ റോഡിലുള്ള വാഹനങ്ങൾക്ക് പുതിയ ഉത്തരവ് ബാധകമല്ല. 2019 ജൂലൈയിലാണ് ഡ്രൈവർക്ക് എയർബാഗ് നിർബന്ധമാക്കി ഉത്തരവിറക്കിയത്. അന്ന് കാറുകളുടെ വില അമിതമായി ഉയർന്നിരുന്നില്ല.
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് കേന്ദ്രം വിശദീകരിച്ചു. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് 2019ൽ രാജ്യത്ത് 4.49 ലക്ഷം റോഡപകടങ്ങളാണ് നടന്നത്. ഇതിൽ 1.5 ലക്ഷം പേർക്ക് ജീവൻ നഷ്‌ടമായി. ലോകത്ത് ഏറ്റവും കൂടുതൽ റോഡപകടങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
Read also: സമരം കടുപ്പിക്കാൻ കർഷകർ; രാജ്യ വ്യാപകമായി ഇന്ന് കരിദിനം ആചരിക്കും