തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണങ്ങൾ ചില രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമാണ്. ഒരു ഇടവേളക്ക് ശേഷം പഴയ കാര്യങ്ങൾ തന്നെ കേസിൽ പ്രതിയായ വ്യക്‌തിയെ കൊണ്ട് വീണ്ടും പറയിക്കുകയാണ്. ഇതിൽ വസ്‌തുതകളുടെ തരിമ്പ് പോലുമില്ല; മുഖ്യമന്ത്രി പ്രസ്‌താവനയിൽ അറിയിച്ചു.
‘ഇന്ന് ദൃശ്യമാദ്ധ്യമങ്ങളിലൂടെ ചില കേസുകളെ പറ്റി അവയിൽ പ്രതിയായ വ്യക്‌തി നടത്തിയ ചില പരാമർശങ്ങൾ ശ്രദ്ധയിൽപെട്ടു. സ്വർണക്കടത്ത് പുറത്തുവന്ന അവസരത്തിൽ തന്നെ ഏകോപിതവും കാര്യക്ഷമവുമായ അന്വേഷണം വേണമെന്ന് കേന്ദ്ര സർക്കാരിനോട് ആദ്യം ആവശ്യപ്പെട്ടത് സംസ്‌ഥാന സർക്കാരാണ്. പിന്നീട് അന്വേഷണ രീതികളെ പറ്റിയുണ്ടായ ന്യായമായ ആശങ്കകൾ യഥാസമയം ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്.
രാജ്യത്തിന്റെ സമ്പദ്‌ഘടനയെ തകർക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളുടെ സ്രോതസ് മുതൽ അവസാന ഭാഗം വരെയുള്ള കാര്യങ്ങൾ അന്വേഷിച്ച് കണ്ടെത്തണമെന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്‌ചയും പാടില്ല എന്ന് നിർബന്ധമുള്ള ഞങ്ങൾക്കെതിരെ സങ്കുചിത രാഷ്‌ട്രീയ കാരണങ്ങളാൽ ചില കോണുകളിൽ നിന്നും അടിസ്‌ഥാന രഹിതമായ ആരോപണങ്ങൾ മാദ്ധ്യമങ്ങളിലൂടെ വീണ്ടും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇത് ചില രാഷ്‌ട്രീയ അജണ്ടകളുടെ ഭാഗമാണ്. ഇത്തരം അജണ്ടകൾ ജനങ്ങൾ തള്ളിക്കളഞ്ഞതാണ്’; മുഖ്യമന്ത്രി പറഞ്ഞു.
അസത്യങ്ങൾ വീണ്ടും ജനമധ്യത്തിൽ പ്രചരിപ്പിച്ച് ഈ സർക്കാരിന്റെയും രാഷ്‌ട്രീയ നേതൃത്വത്തിന്റെയും ഇച്‌ഛാ ശക്‌തി തകർക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അത് വൃഥാവിലാണെന്ന് കൂടി ബന്ധപ്പെട്ടവരെ ഓർമിപ്പിക്കട്ടെ. ദീർഘകാലമായി പൊതുരംഗത്ത് ജനങ്ങൾക്കൊപ്പം നിൽക്കുകയും വ്യാജ ആരോപണങ്ങൾ നേരിട്ടിട്ടും പതറാതെ പൊതുജീവിതത്തിൽ മുന്നേറുകയും ചെയ്യുന്നവർക്കെതിരെ ഇത്തരം വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുന്നതും അത് ഏറ്റെടുക്കുന്നതും ഒരു ഗൂഢപദ്ധതിയുടെ ഭാഗമാണെന്ന് വ്യക്‌തമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read: ‘നീലവെളിച്ചം’ ഫസ്‌റ്റ് ലുക്ക് പുറത്ത്; ബഷീറായി ടൊവിനോ