ഡെല്‍ഹി: ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റിലയന്‍സ് റീട്ടെയിലുമായുള്ള ബിസിനസ്സ് ഇടപാട് തകര്‍ക്കാന്‍ ആമസോണിനെ അനുവദിക്കരുതെന്ന് ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡ് ഡെല്‍ഹി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. ആമസോണിന്റെ പരാതിയില്‍ സിങ്കപ്പൂര്‍ അര്‍ബിട്രേഷന്‍ ഫ്യൂച്ചര്‍- റിലയന്‍സ് ഇടപാട് സ്‌റ്റേ ചെയ്‌ത ഉത്തരവിനെതിരെയാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് ഡെല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.
ഇ- കൊമേഴ്‌സ് ഭീമനായ ആമസോണ്‍ ഈസ്‌റ്റ് ഇന്ത്യാ കമ്പനിയെപ്പോലെയാണ് പെരുമാറുന്നതെന്നും വിപണിയിലെ മല്‍സരാടിസ്‌ഥിത അവസ്‌ഥയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പറഞ്ഞു. ആമസോണ്‍ അതിന്റെ നിയമപരമായ അവകാശങ്ങളെ തെറ്റായി ചിത്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.
‘ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഇടപാടുകളെ നിയന്ത്രിക്കാന്‍ അവകാശമുണ്ടെന്ന് ആമസോണ്‍ കരുതുന്നു. ഇത്തരത്തിലുള്ള സാഹചര്യം വിപണിയിലെ മല്‍സരത്തെ നശിപ്പിക്കുന്നു. ഈ ഇടപാട് ഇല്ലാതാക്കുന്നതില്‍ നിന്ന് ആമസോണിനെ തടയുക,’. അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പറഞ്ഞു. റിലയന്‍സിന്റെ കരാറിനെതിരെ സിസിഐ പോലുള്ള റെഗുലേറ്ററി ബോഡികളെ സമീപിക്കുന്നതില്‍ നിന്ന് ഇ- കൊമേഴ്‌സ് ഭീമനായ ആമസോണിനെ തടയണമെന്ന ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ അപേക്ഷ ഹൈക്കോടതി പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
2019ലാണ് ആമസോണ്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഓഹരികള്‍ വാങ്ങിയത്. 49 ശതമാനം ഓഹരികളാണ് ആമസോണ്‍ സ്വന്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ടാണ് ഉടമ്പടി ലംഘനം നടന്നുവെന്ന ആമസോണിന്റെ പരാതി. മുകേഷ് അംബാനി ഗ്രൂപ്പിന്റെ സ്‌ഥാപനങ്ങള്‍ അടക്കമുളളവക്ക് ആസ്‌തികള്‍ വില്‍പന നടത്തരുത് എന്നും ഉടമ്പടി ഏതെങ്കിലും തരത്തില്‍ ലംഘിക്കപ്പെട്ടാല്‍ സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ വഴി ചോദ്യം ചെയ്യാവുന്നതാണ് എന്നും ഉടമ്പടിയിലുണ്ടെന്നാണ് ആമസോണ്‍ വാദിക്കുന്നത്.
Entertainment News: പ്രിയങ്ക ചോപ്രയുടെ ‘വീ ക്യാന്‍ ബീ ഹീറോസ്’; ടീസർ പുറത്തിറങ്ങി
ആമസോണിന്റെ കേസ് വെള്ളിയാഴ്‌ച്ച വാദിക്കാന്‍ മാറ്റിവെക്കുന്നതിന് മുമ്പ് കോടതി നാല് മണിക്കൂറിലധികം ഇക്കാര്യത്തില്‍ വാദം കേട്ടു. മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെയും ഡാരിയസ് ഖമ്പാറ്റയും ഫ്യൂച്ചര്‍ ഗ്രൂപ്പിനു വേണ്ടി ഹാജരായി. സിംഗപ്പൂര്‍ കോടതിയുടെ ഉത്തരവിലെ സാധുതയില്ലാത്തതിന്റെ വിവിധ വശങ്ങള്‍ അവര്‍ കോടതിയില്‍ സമര്‍പ്പിച്ചു.